മലപ്പുറം: മഹാമാഘമഹോത്സവത്തിന് പിന്നാലെ കേരളത്തിൽ സോമയാഗം നടത്താൻ ഒരുങ്ങുന്നു. 2027 ഏപ്രിലിൽ മലപ്പുറം ജില്ലയിലാകും സോമയാഗം. പുരാതന ആചാരത്തിന്റെ തിരിച്ചുവരവാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഏഴു ദിവസം നീണ്ടുനിൽക്കുന്ന ഈ ചടങ്ങ് താനൂരിനടുത്തുള്ള ശോഭപ്പറമ്പിലെ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലാണ് നടക്കുക. വൈദിക വിചാര സമിതി ചാരിറ്റബിൾ ട്രസ്റ്റാണ് ഇത് സംഘടിപ്പക്കുന്നത്.
ജൂന അഖാഡയിലെ മഹാമണ്ഡലേശ്വരനായ സ്വാമി ആനന്ദവനം ഭാരതിയെയാണ് സംഘാടക സമിതിയുടെ മുഖ്യ രക്ഷാധികാരിയായി നിയമിച്ചിരിക്കുന്നത്. ഏഴു ദിവസത്തിനുള്ളിൽ മൂന്ന് ലക്ഷത്തിലധികം ഭക്തർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്ന് സംഘാടക സമിതി ചെയർമാൻ സുമേഷ് പുല്ലാട്ട് പറഞ്ഞു.
“വൈദിക വിചാര സമിതി കഴിഞ്ഞ ഇരുപത് വർഷമായി വേദ ക്ലാസുകളിലും ചർച്ചകളിലും ഏർപ്പെട്ടിട്ടുണ്ട്. ഈ ആചാരം മനുഷ്യരാശിക്ക് ഗുണകരമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നതിനാൽ ഒരു സോമയാഗം നടത്തുക എന്നത് ഞങ്ങളുടെ ദീർഘകാല ആഗ്രഹമാണ്. തീയതികൾ അന്തിമമാക്കുന്നതിന് മുമ്പ് വരും ദിവസങ്ങളിൽ രാജ്യത്തുടനീളമുള്ള ആത്മീയ നേതാക്കളെ ഞങ്ങൾ കാണും. ആചാര സമയത്ത് പ്രതിദിനം കുറഞ്ഞത് 50,000 ഭക്തരെങ്കിലും വേദി സന്ദർശിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” സുമേഷ് പറഞ്ഞു.
കുംഭമേളയുമായി സോമയാഗത്തിന് നേരിട്ട് ബന്ധമില്ലെന്നും സംഘാടകർ വ്യക്തമാക്കി. “താനൂരിൽ ഒരു സോമയാഗം നടത്താനുള്ള നിർദ്ദേശം കഴിഞ്ഞ രണ്ട് വർഷമായി സമിതിയുടെ പരിഗണനയിലാണ്. തിരുനാവായയിൽ നടന്ന മഹാമാഘം പരിപാടി വലിയ വിജയമായതിനാൽ, ആനന്ദവനം ഭാരതിയെ മുഖ്യ രക്ഷാധികാരിയായി ക്ഷണിക്കാൻ ഞങ്ങൾ തീരുമാനിച്ചു,” സുമേഷ് പറഞ്ഞു.
സോമയാഗം, യജുർവേദം അനുസരിച്ച് അനുഷ്ഠിക്കപ്പെടുന്ന ഒരു പുരാതന വേദ ആചാരമാണ്. പരിശീലനം ലഭിച്ച വേദ പുരോഹിതരുടെ (ഋത്വിക്) ഒരു സംഘം ഈ ആചാരത്തിന് ആവശ്യമാണ്, കൂടാതെ വിപുലമായ അഗ്നി ബലിപീഠങ്ങൾ (യജ്ഞ വേദി), തുടർച്ചയായ വേദ ജപം, വഴിപാടുകൾ, പ്രതീകാത്മക ചടങ്ങുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

