ടെഹ്റാൻ ; അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്നു. ഇറാന്റെ സ്റ്റേറ്റ് ടിവി പ്രകാരം രാവിലെ ടെഹ്റാനിൽ സ്ഫോടനങ്ങൾ ഉണ്ടായി. അതേസമയം, ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ കാരണം തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം സജീവമാക്കേണ്ടിവന്നുവെന്ന് ഇസ്രായേൽ വ്യക്തമാക്കി . ഈ യുദ്ധം ആഴ്ചകളോ അതിലധികമോ നീണ്ടുനിൽക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചന നൽകിയിട്ടുണ്ട് . ഇതുവരെ, ഈ യുദ്ധത്തിൽ ഇറാനിൽ ഏകദേശം 800 ഓളം പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
ഹിസ്ബുള്ള തീവ്രവാദികളെ ലക്ഷ്യമിട്ട് ലെബനനിലെ നിരവധി കേന്ദ്രങ്ങളെ ആക്രമിച്ചതായി ഇസ്രായേൽ പറഞ്ഞു. ബാൽബെക്ക് നഗരത്തിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് നാല് പേർ കൊല്ലപ്പെട്ടതായി ലെബനൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ഇറാനിയൻ മിസൈൽ ലോഞ്ചറുകൾക്കും ആണവ ഗവേഷണ കേന്ദ്രത്തിനും നേരെ ഇസ്രായേൽ കഴിഞ്ഞ ദിവസം വ്യോമാക്രമണം നടത്തിയിരുന്നു. പ്രതികരണമായി, ഇറാൻ ഇസ്രായേലി, യുഎസ് എംബസികളെയും ഗൾഫിലെ മറ്റ് പ്രദേശങ്ങളെയും ലക്ഷ്യമിട്ടു. ഇത് ഊർജ്ജ വിതരണത്തെയും വ്യോമ ഗതാഗതത്തെയും തടസ്സപ്പെടുത്തി.
ഇസ്രായേലി ആക്രമണങ്ങൾ തടയാൻ യുഎസിന്റെ ഇടപെടൽ അഭ്യർത്ഥിക്കാൻ ലെബനൻ പ്രസിഡന്റ് ജോസഫ് ഔൺ രാജ്യത്തെ യുഎസ് അംബാസഡറോട് ആവശ്യപ്പെട്ടതായി പ്രസിഡന്റിന്റെ ഓഫീസ് പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. ലെബനനിലെയും മിഡിൽ ഈസ്റ്റിലെയും നിലവിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനിടെ യുഎസ് അംബാസഡർ മൈക്കൽ ഇസ്സയോടാണ് ജോസഫ് ഔൺ ഈ ആവശ്യം ഉന്നയിച്ചത്

