തിരുവനന്തപുരം: എസ് ഡി പി ഐ ഭീകരപ്രവർത്തനം നടത്തുന്ന സംഘടനയാണെന്ന ഇഡി റിപ്പോർട്ട് പുറത്തു വന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പിൽ അവരുടെ പിന്തുണ തേടിയ യുഡിഎഫും എൽഡിഎഫും പരസ്യമായി ജനങ്ങളോട് മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പാലക്കാട് തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ കോൺഗ്രസ് എസ്ഡിപിഐയുടെ പിന്തുണ വാങ്ങുകയും അവരോടൊപ്പം ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തിരുന്നുവെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
യുഡിഎഫ്- എൽഡിഎഫ് നേതൃത്വം പിന്തുണ അഭ്യർത്ഥിച്ചതിൻ്റെ തെളിവുകൾ എസ്ഡിപിഐ നേരത്തെ പുറത്തുവിടുകയും ചെയ്തു. വിദേശ ഫണ്ട് സ്വീകരിക്കുകയും കള്ളപ്പണം വെളുപ്പിക്കുകയും ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് പണപ്പിരിവ് നടത്തുകയും ചെയ്തുവെന്ന ഗുരുതരമായ റിപ്പോർട്ടാണ് എസ്ഡിപിഐക്കെതിരെയുള്ളത്. ഇത്തരം ഫണ്ട് എല്ലാം അക്രമപ്രവർത്തനങ്ങൾ നടത്താനും ക്രിമിനൽ ഗൂഢാലോചനയ്ക്കുമാണ് ഉപയോഗിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.
നിരോധിത ഭീകരസംഘടനയായ പോപ്പുലർഫ്രണ്ടിൻ്റെ ഷെൽ സംഘടനയാണ് എസ്ഡിപിഐ. പിഎഫ്ഐക്ക് വേണ്ടി രാഷ്ട്രീയ രംഗത്ത് നിന്ന് ജിഹാദ് നടത്തുകയാണ് അവരുടെ ലക്ഷ്യം. കോടിക്കണക്കിന് രൂപ ഫണ്ട് സ്വീകരിച്ച് രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്ന രാഷ്ട്രീയ പാർട്ടിയുമായി സഖ്യം ചേർന്ന ഇടത്-വലത് മുന്നണികൾ രാജ്യതാത്പര്യം ബലികഴിക്കുന്നവരായി മാറിക്കഴിഞ്ഞുവെന്ന് സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
എസ്ഡിപിഐയുടെ സ്ഥാനാർത്ഥി നിർണയത്തിൽ പിഎഫ്ഐ നേരിട്ട് ഇടപെട്ടുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ. യുഡിഎഫിൻ്റെയും എൽഡിഎഫിൻ്റെയും സ്ഥാനാർത്ഥി നിർണയത്തിൽ എസ്ഡിപിഐ ഇടപെടാറുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമായതാണ്. സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്ഥികളെ വരെ ദേശവിരുദ്ധ ശക്തികൾ തീരുമാനിക്കുന്ന സാഹചര്യമാണുള്ളതെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.