തിരുവനന്തപുരം: ശബരിമല സ്വര്‍ണ മോഷണ കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ സാമ്പത്തിക ഇടപാടുകള്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. തിരുവല്ലയിലെ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ച 2.5 കോടി രൂപ നഷ്ടപ്പെട്ടിട്ടും തന്ത്രി പരാതി നല്‍കാത്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ബാങ്ക് തകര്‍ന്നിട്ടും തന്ത്രി ഇക്കാര്യത്തില്‍ പരാതി നല്‍കിയിട്ടില്ലെന്നും കണ്ടെത്തി.
ചോദ്യം ചെയ്യലില്‍ തന്ത്രി ഇതേക്കുറിച്ച് ഒരു വാക്കുപോലും പറഞ്ഞില്ല. വെള്ളപ്പൊക്കത്തില്‍ കുറച്ച് പണം നഷ്ടപ്പെട്ടതായി അദ്ദേഹം പറഞ്ഞതായി അന്വേഷണ സംഘം പറഞ്ഞു. ഇതോടെ 2.5 കോടി രൂപയുടെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകൾ, മറ്റ് പ്രതികളുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത തേടുന്നതിനാണ് തന്ത്രിയെ കസ്റ്റഡിയിലെടുത്തത്. ജനുവരി 28 ന് തന്ത്രിയുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും
അതേസമയം, ശബരിമല സ്വർണ്ണ മോഷണത്തിന്റെ ഗൂഢാലോചനയിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തും പ്രധാന പങ്കാളിയാണെന്ന് സൂചനയുണ്ട്. കോടതിയെ അറിയിക്കാതെ ദ്വാരപാലക വിഗ്രഹങ്ങൾ ചെന്നൈയിലേക്ക് കൊണ്ടുപോകാൻ പ്രശാന്ത് ഉൾപ്പെടെയുള്ള സംഘം ഗൂഢാലോചന നടത്തിയതായി കരുതപ്പെടുന്നു.
അന്നത്തെ ദേവസ്വം പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയറെ മാറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ നിയമിച്ചതും ദേവസ്വം വിജിലൻസിനെ അറിയിച്ചിരുന്നില്ല എന്നതും ഗൂഢാലോചനയുടെ ഭാഗമാണെന്ന് അനുമാനിക്കപ്പെടുന്നു.
സന്നിധാനത്ത് നടക്കുന്ന ഏതൊരു നിർമ്മാണ പ്രവർത്തനത്തെക്കുറിച്ചും ബോർഡ് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയറെയും ദേവസ്വം വിജിലൻസിനെയും രേഖാമൂലം അറിയിക്കണമെന്നാണ് ചട്ടം. ദ്വാരപാലക വിഗ്രഹ പാളികൾ നീക്കം ചെയ്യുമ്പോൾ അത്തരമൊരു അറിയിപ്പ് നൽകിയിരുന്നില്ല.

