കൊച്ചി: ടിക്കറ്റുകളുടെ പുറകിൽ പരസ്യം നൽകുന്നതിനുള്ള ടെൻഡറിന് ആരും മുന്നോട്ടുവരാത്ത സാഹചര്യത്തിൽ, ബസ്സിൽ ഉടനീളം പരസ്യം ചെയ്യാൻ അനുവദിക്കുന്ന ‘ബസ് ആസ് എ ഹോൾ’ പദ്ധതിയുമായി കെഎസ്ആർടിസി മുന്നോട്ട് . 1,226 ഫാസ്റ്റ് സർവീസുകൾ, 622 സൂപ്പർ ക്ലാസ് ബസ്സുകൾ, 475 പ്രീമിയം ക്ലാസ് ബസ്സുകൾ എന്നിവയുൾപ്പെടെ 5,733 ബസ്സുകളിൽ പരസ്യം പ്രദർശിപ്പിക്കാൻ സാധിക്കും.
ടിക്കറ്റുകളുടെ പുറകുവശത്ത് പരസ്യം ചെയ്യുന്നതിനുള്ള വ്യവസ്ഥകളും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. സ്ത്രീകൾക്കായുള്ള ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കിയതിനെത്തുടർന്നുണ്ടായ ടിക്കറ്റ് വരുമാനത്തിലെ കുറവ് നികത്താനാണ് ഈ സംരംഭം . ദിവസവും 18 മുതൽ 19 ലക്ഷം വരെ ടിക്കറ്റുകളാണ് യാത്രക്കാർക്ക് നൽകുന്നത്. കരാർ ലഭിക്കുന്ന ഏജൻസി പരസ്യദാതാക്കളെ കണ്ടെത്തുന്നതിനും പരസ്യങ്ങളുടെ ഡിസൈൻ, സ്ഥാപിക്കൽ, പരിപാലനം എന്നിവ കൈകാര്യം ചെയ്യുന്നതിനും ഉത്തരവാദിയായിരിക്കും.
ബസ്സിന്റെ പിൻഭാഗം, വശങ്ങളിലെ പാനലുകൾ, അനുവദനീയമായ മറ്റ് പുറംഭാഗങ്ങൾ എന്നിവ പരസ്യത്തിനായി ഉപയോഗിക്കാം. സീറ്റുകളുടെ പിൻഭാഗം, മേൽക്കൂര, ഉൾവശത്തെ പാനലുകൾ, ഗ്രാബ് ഹാൻഡിലുകൾ (പിടിച്ചിരിക്കാനുള്ള പിടി) തുടങ്ങിയ സ്ഥലങ്ങളും ഇതിനായി ഉപയോഗിക്കാവുന്നതാണ്. ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്നതോ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതോ ആയ പരസ്യങ്ങൾ സ്ഥാപിക്കാൻ പാടില്ല.
ബസ്സുകളിൽ യാത്രാ വിവരങ്ങൾ നൽകുന്ന സംവിധാനം (പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം) സ്ഥാപിക്കുന്നതും ഈ പദ്ധതിയുടെ ഭാഗമാണ്. വാണിജ്യ പരസ്യങ്ങൾക്കൊപ്പം അടുത്ത സ്റ്റോപ്പ് ഉൾപ്പെടെയുള്ള യാത്രാ വിവരങ്ങൾ ഡിജിറ്റൽ ഡിസ്പ്ലേകളിൽ പ്രദർശിപ്പിക്കാം. സർക്കാർ പരസ്യങ്ങൾ, ബോധവൽക്കരണ സന്ദേശങ്ങൾ, അടിയന്തര അറിയിപ്പുകൾ, ഗതാഗത സുരക്ഷാ സന്ദേശങ്ങൾ എന്നിവയ്ക്കായി മണിക്കൂറിൽ പരമാവധി അഞ്ച് മിനിറ്റ് സമയം നീക്കിവെക്കാവുന്നതാണ്.

