തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വികസനവുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ കുടുംബത്തിൻ്റെ സാന്നിധ്യം ചോദ്യം ചെയ്ത് മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ, വിഴിഞ്ഞം ഇൻ്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL) ഉദ്യോഗസ്ഥർ പോസ്റ്റ് ചെയ്ത ഫോട്ടോയിലെ പിണറായി വിജയന്റെ കൊച്ചുമകന്റെ സാന്നിധ്യം ചൂണ്ടിക്കാട്ടിയാണ് “VISL ചെയർപേഴ്സണും ബന്ധപ്പെട്ട മന്ത്രിമാരും പങ്കെടുത്ത യോഗത്തിലെ ഈ യുവ അധികാരി ആരാണ്?” എന്ന ചോദ്യം അദ്ദേഹം ഉന്നയിച്ചത്.
മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകൾ ടി വീണ, ചെറുമകൻ ഇഷാൻ എന്നിവർക്ക് മുന്നിലാണ് വിഐഎസ്എൽ മാനേജിംഗ് ഡയറക്ടർ ദിവ്യ എസ് അയ്യർ വിഴിഞ്ഞം ഇൻ്റർനാഷണൽ സീപോർട്ട് ലിമിറ്റഡുമായി ബന്ധപ്പെട്ട ചർച്ച നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ അവലോകനം ചെയ്യാനാണ് മുഖ്യമന്ത്രി വിഴിഞ്ഞം സന്ദർശിച്ചത്. വാസവൻ, ജില്ലാ ചുമതലയുള്ള മന്ത്രി വി ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ, തുറമുഖ വകുപ്പിലെയും അദാനി തുറമുഖങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയെ അനുഗമിച്ചു.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഹൈ-സെക്യൂരിറ്റി വാഹനത്തിൻ്റെ മുൻസീറ്റിൽ വീണ ഇരിക്കുന്നതായി കാണിക്കുന്ന ദൃശ്യങ്ങളും വിവാദത്തിന് ആക്കം കൂട്ടി. സാധാരണയായി സായുധരായ സുരക്ഷാ ഉദ്യോഗസ്ഥർക്കായി നീക്കിവച്ചിരിക്കുന്ന ഇടമാണിത് . മുൻവശത്തെ പാസഞ്ചർ സീറ്റിൽ നിന്ന് വീണ ഇറങ്ങുന്നതിൻ്റെ ദൃശ്യങ്ങളും പുറത്തു വന്നു. വിവാദം ഉയർന്നതിനു പിന്നാലെ മുഖ്യമന്ത്രിയുടെ സന്ദർശനം അനൗദ്യോഗികമാണെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ സംഭവത്തെ ലഘൂകരിക്കാൻ ശ്രമിച്ചു. വിഐഎസ്എൽ എംഡി ദിവ്യ എസ് അയ്യരും കുടുംബത്തിൻ്റെ സാന്നിധ്യത്തെ ന്യായീകരിച്ചു, ഇതൊരു അനൗപചാരിക സന്ദർശനമാണെന്നും മുഖ്യമന്ത്രി കുടുംബത്തോടൊപ്പം എത്തിയതിൽ അസ്വാഭാവികതയൊന്നുമില്ലെന്നും ദിവ്യ എസ് അയ്യർ പറഞ്ഞു. എന്നാൽ, സന്ദർശനത്തിന് ശേഷം വിഐഎസ്എൽ പങ്കിട്ട സോഷ്യൽ മീഡിയ പോസ്റ്റിൽ പിണറായി വിജയൻ തുറമുഖത്തെ നിർമ്മാണ പുരോഗതി അവലോകനം ചെയ്തതായി തന്നെയാണ് പരാമർശിക്കുന്നത്.

