മാവേലിക്കര: മാന്നാർ ജയന്തി വധക്കേസിൽ ഭർത്താവ് കുട്ടികൃഷ്ണന് വധശിക്ഷ . മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി . ഒന്നരവയസുള്ള മകളുടെ മുന്നിൽ വച്ച് അതിക്രൂരമായി കൊന്ന കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.
2004 ഏപ്രിൽ രണ്ടിനാണ് സംഭവം. വള്ളികുന്നം മൂന്നാം വാർഡിൽ രാമകൃഷ്ണ ഭവനത്തിൽ പരേതനായ രാമകൃഷ്ണകുറുപ്പിന്റെയും ശങ്കരിയമ്മയുടെയും മൂന്ന് പെൺമക്കളിൽ ഏറ്റവും ഇളയമകളായിരുന്നു ജയന്തി. ബിഎസ്സി പാസായി നിൽക്കുമ്പോഴായിരുന്നു ഗൾഫുകാരനായ കുട്ടികൃഷ്ണനുമായുള്ള വിവാഹം.
ജയന്തിയെ സംശയത്തിന്റെ പേരിൽ കുട്ടികൃഷ്ണൻ കറിക്കത്തിയും ചുറ്റികയും ഉളിയും ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കൊലപാതകം നടത്തിയ ശേഷം അടുത്ത ദിവസം രാവിലെ കുഞ്ഞുമായി മാന്നാർ പോലീസ് സ്റ്റേഷനിലെത്തി ഇയാൾ കുറ്റസമ്മതം നടത്തിയപ്പോഴാണ് നാടിനെ നടുക്കിയ അരുംകൊല പുറംലോകം അറിഞ്ഞത്. തുടർന്ന് അറസ്റ്റിലായ കുട്ടി കൃഷ്ണൻ ജാമ്യത്തിലിറങ്ങി മുങ്ങിയതാണ് കേസിന്റെ വിചാരണ നീണ്ടു പോകാൻ ഇടയാക്കിയത്.കേരളത്തിന് പുറത്ത് മറ്റൊരു പേരിൽ കഴിഞ്ഞിരുന്ന കുട്ടികൃഷ്ണനെ രണ്ടുവർഷം മുൻപാണ് പൊലീസ് കണ്ടെത്തിയത്.