തിരുവനന്തപുരം: മൂന്നു വയസുള്ള കുഞ്ഞിൻ്റെ മുഖത്ത് കൈവീശി അടിച്ച അങ്കണവാടി ടീച്ചർക്ക് സസ്പെൻഷൻ. മൊട്ടമൂട് പറമ്പുക്കോണത്ത് പ്രവർത്തിക്കുന്ന അങ്കണവാടിയിലെ ടീച്ചർ പുഷ്പകലയെയാണ് സസ്പെൻഡ് ചെയ്തത്.
ഇന്നലെ വൈകീട്ട് കുഞ്ഞിനെ കുളിപ്പിക്കുമ്പോഴായിരുന്നു മുഖത്ത് മർദനമേറ്റ പാടുകൾ അമ്മ കണ്ടത്. മൂന്ന് വിരൽപാടുകളാണ് കുഞ്ഞിന്റെ മുഖത്ത് ഉണ്ടായിരുന്നത്. ശേഷം തൈക്കാട് സർക്കാർ ആശുപത്രിയിൽ കുഞ്ഞിനെ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു. ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ടീച്ചർ മർദ്ദിച്ചതായി കണ്ടെത്തിയത്.
മർദ്ദനത്തിൽ കുഞ്ഞിന്റെ കർണപുടത്തിൽ തകരാർ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യമടക്കം പരിശോധിക്കുകയാണ്. ഇതിനായി കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ആശുപത്രി അധികൃതർ ബാലാവകാശ കമ്മീഷന് പരാതി കൈമാറി. തമ്പാനൂർ പോലീസിനെയും വിവരം അറിയിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതർ അധ്യാപികയോട് സംഭവം സംബന്ധിച്ച് വിശദീകരണം തേടിയെങ്കിലും അധ്യാപിക അടിച്ചില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ്.

