ഇസ്ലാമാബാദ് : താലിബാനുമായുള്ള സംഘർഷം തുറന്ന യുദ്ധമായി മാറിയെന്ന് പ്രഖ്യാപിച്ച് പാകിസ്ഥാൻ . പാക് തലസ്ഥാനമായ ഇസ്ലാമാബാദിലും സൈനിക ആസ്ഥാന നഗരമായ റാവൽപിണ്ടിയിലും ഉൾപ്പെടെ പാകിസ്ഥാനുള്ളിൽ വ്യോമാക്രമണം നടത്തിയതായി താലിബാൻ ഇന്ന് വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് പാകിസ്ഥാന്റെ യുദ്ധ പ്രഖ്യാപനം.
ആക്രമണങ്ങളിൽ താലിബാൻ ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്. ഇസ്ലാമാബാദിലെ ഫൈസലാബാദിനടുത്തുള്ള സൈനിക ക്യാമ്പ്, നൗഷേരയിലെ സൈനിക കന്റോൺമെന്റ്, ജംറൂദിലെ സൈനിക ടൗൺഷിപ്പ്, അബോട്ടാബാദിലെ പ്രദേശങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് വ്യോമാക്രമണം നടത്തിയതെന്ന് അഫ്ഗാനിസ്ഥാന്റെ ദേശീയ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ രാത്രിയിൽ നടത്തിയ ആക്രമണങ്ങളിൽ ആളില്ലാ കവചിത വാഹനങ്ങൾ ഉപയോഗിച്ചതായും മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ , തങ്ങളുടെ പ്രദേശത്തിനുള്ളിൽ വ്യോമാക്രമണം നടന്നതായി പാകിസ്ഥാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇരു രാജ്യങ്ങളുടെയും അതിർത്തിയായ ഡ്യൂറണ്ട് രേഖയിൽ ഇരുവശത്തുമുള്ള സൈനികർ തമ്മിലുള്ള ഏറ്റുമുട്ടൽ സ്ഥിരീകരിച്ചു. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലും പ്രധാന നഗരമായ കാണ്ഡഹാറിലും പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയതിനെത്തുടർന്നാണ് സംഘർഷം വർദ്ധിച്ചത്.
പാകിസ്ഥാൻ തങ്ങളുടെ സൈനിക നടപടിക്ക് ‘ഓപ്പറേഷൻ ഗസാബ് ലിൽ ഹഖ്’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ‘നമ്മുടെ ക്ഷമയുടെ പരിധിയിലെത്തി. ഇപ്പോൾ നമുക്കും നിങ്ങൾക്കും ഇടയിലുള്ള തുറന്ന യുദ്ധമാണ്’ എന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് X-ൽ പറഞ്ഞു. തങ്ങളുടെ സൈനിക പോസ്റ്റുകൾക്ക് നേരെയുള്ള അഫ്ഗാൻ ആക്രമണങ്ങൾക്കുള്ള മറുപടിയാണ് ഈ നടപടിയെന്ന് പാകിസ്ഥാൻ പ്രസ്താവിച്ചു.
കാബൂൾ, കാണ്ഡഹാർ, പക്തിയ എന്നിവിടങ്ങളിലെ അഫ്ഗാൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടാണ് പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയത്. കാബൂളിലെയും കാണ്ഡഹാറിലെയും പ്രധാന സൈനിക കേന്ദ്രങ്ങൾ നശിപ്പിക്കപ്പെട്ടതായി പാകിസ്ഥാൻ അവകാശപ്പെട്ടു. അതേസമയം, ഇന്നലെ രാത്രി തങ്ങളുടെ സൈന്യം പാകിസ്ഥാൻ പ്രദേശത്തേക്ക് കടന്നുകയറി 19 സൈനിക പോസ്റ്റുകൾ പിടിച്ചെടുക്കുകയും 55 പാകിസ്ഥാൻ സൈനികരെ കൊല്ലുകയും ചെയ്തതായി താലിബാൻ ഭരണകൂടം പറയുന്നു . പാകിസ്ഥാൻ F-16 യുദ്ധവിമാനം വെടിവച്ചിട്ടതായി അവകാശപ്പെടുന്ന ഒരു വീഡിയോയും താലിബാൻ പുറത്തുവിട്ടു, എന്നാൽ ഇത് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

