ഭോപ്പാൽ: പത്താം ക്ലാസ് വിദ്യാർത്ഥിനി പരീക്ഷ എഴുതുന്നതിനിടെ പരീക്ഷാ കേന്ദ്രത്തിലെ ശുചിമുറിയിൽ ആൺകുഞ്ഞിന് ജന്മം നൽകി. മധ്യപ്രദേശിലെ ധാറിലാണ് സംഭവം. ആൺ സുഹൃത്ത് മാസങ്ങളായി തന്നെ ലൈംഗികമായി പീഡിപ്പിച്ചു വരികയാണെന്ന് പെൺകുട്ടി പോലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം മാതാപിതാക്കളുടെ സാന്നിധ്യത്തിൽ നടത്തിയ വൈദ്യപരിശോധനയിലും ചോദ്യം ചെയ്യലിലുമാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്
2024-ൽ ഗർബ ആഘോഷങ്ങൾക്കിടെയാണ് പെൺകുട്ടി യുവാവിനെ കണ്ടുമുട്ടിയത്. പിന്നീട് പെൺകുട്ടി പിതാവിന്റെ ഫോൺ വഴി യുവാവിനോട് സംസാരിച്ചു. കഴിഞ്ഞ വർഷം മെയ് മാസത്തിൽ പ്രതി പെൺകുട്ടിയോട് വിവാഹാഭ്യർത്ഥന നടത്തി. പിന്നാലെ യുവാവ് നിർബന്ധിച്ച് ഹോട്ടൽ മുറിയിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
സംഭവം പുറത്തുപറഞ്ഞാൽ അപായപ്പെടുത്തുമെന്ന് യുവാവ് ഭീഷണിപ്പെടുത്തി. പിന്നീട് യുവാവ് പലതവണ പെൺകുട്ടിയെ പലയിടങ്ങളിലായി കൊണ്ടുവന്ന് പീഡിപ്പിച്ചു. ഭയം മൂലമാണ് ഗർഭിണിയാണെന്ന വിവരം മറച്ചുവെച്ചതെന്ന് പെൺകുട്ടി പറഞ്ഞു. ചൊവ്വാഴ്ച പരീക്ഷ എഴുതുന്നതിനിടെ പെൺകുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടു.
ബാത്ത്റൂമിൽ പോയ പെൺകുട്ടി ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ ആൺകുട്ടിക്ക് ജന്മം നൽകിയതായി കണ്ടെത്തി. പെൺകുട്ടിയെയും കുഞ്ഞിനെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം ഊർജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

