ടെൽ അവീവ് : ടെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് കമാൻഡർ മുഹമ്മദ് പക്പൂരിനെ വധിച്ചതായി ഇസ്രായേൽ . ഇറാനിലെ ഏറ്റവും ശക്തരായ വ്യക്തികളിൽ ഒരാളായിരുന്നു പക്പൂർ . തന്റെ മുൻഗാമിയായ ഹൊസൈൻ സലാമിയുടെ കൊലപാതകത്തെത്തുടർന്നാണ് അദ്ദേഹം ആ സ്ഥാനം ഏറ്റെടുത്തത്. ജനുവരിയിൽ, തെറ്റായ കണക്കുകൂട്ടലുകൾ ഒഴിവാക്കാൻ മുഹമ്മദ് പക്പൂർ ഇസ്രായേലിനും യുഎസിനും മുന്നറിയിപ്പ് നൽകിയിരുന്നു.
ഇറാനെതിരെയുള്ള യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണം ഇറാനിയൻ സുപ്രീം നേതാവ് ആയത്തുള്ള അലി ഖമേനിയെയും പ്രസിഡന്റ് മസൂദ് പെഷേഷ്കിയനെയും ലക്ഷ്യമിട്ടാണെന്ന് മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. ഖമേനിയുടെ കൊട്ടാരം നശിപ്പിക്കപ്പെട്ടതായും റിപ്പോർട്ടുണ്ട് . പരമോന്നത നേതാവിനെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയതായി അഭ്യൂഹമുണ്ട്.
ഖമേനിയുടെ കൊട്ടാര സമുച്ചയത്തിന്റെ നാശം കാണിക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു. അതേസമയം, ഗൾഫിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ തുടർച്ചയായി നടത്തിയ മിസൈൽ ആക്രമണങ്ങൾ വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചു. കേരളത്തിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി. ഇറാനിയൻ വ്യോമാതിർത്തിയിലൂടെയുള്ള യാത്ര അപകടകരമാണെന്നതിനാൽ വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചു. പുലർച്ചെ 2.38 ന് മസ്കറ്റിലേക്ക് പുറപ്പെട്ട ഒമാൻ എയർവേയ്സ് വിമാനം സുരക്ഷാ കാരണങ്ങളാൽ നെടുമ്പാശ്ശേരിയിലേക്ക് വഴിതിരിച്ചുവിട്ടു.

