ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ലഷ്കർ ഭീകരൻ അബു ഖത്തലിനെ അജ്ഞാതർ വെടിവച്ചു കൊലപ്പെടുത്തി. 2008 ലെ മുംബൈ ആക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയാണ് അബു ഖത്തൽ.
ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ട് നിരവധി ഭീകര പ്രവർത്തനങ്ങൾ നടത്തിയതിന്റെ സൂത്രധാരന്മാരിൽ ഒരാളാണ് അബു ഖത്തൽ .2017 ലെ റിയാസി ബോംബ് സ്ഫോടനം, 2023 ൽ ജമ്മു കശ്മീരിൽ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന് നേരെയുണ്ടായ ആക്രമണം എന്നിവയുൾപ്പെടെ നിരവധി ആക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ട്.
ഹാഫിസ് സയിദാണ് ലഷ്കര്‍ ഈ ത്വയ്ബയുടെ ചീഫ് ഓപ്പറേഷണല്‍ കമാന്‍ഡറായി ഖത്തലിനെ നിയമിക്കുന്നത്.വാഹനത്തിൽ സഞ്ചരിക്കുമ്പോൾ രണ്ട് അജ്ഞാതർ ഖത്തലിനു നേരെ വെടിയുതിർക്കുകയായിരുന്നു. വർഷങ്ങളായി ഖത്തൽ ഇന്ത്യൻ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു .ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലും ഖത്തൽ ഉൾപ്പെട്ടിരുന്നു.
2023 ജനുവരിയിൽ ജമ്മു കശ്മീരിലെ രജൗരിയിലും ഡാങ്രിയിലും കുട്ടികൾ ഉൾപ്പെടെയുള്ള സാധാരണക്കാരെ ലക്ഷ്യമിട്ട് നടന്ന ഭീകരാക്രമണങ്ങളിലും ഖത്തലിനു പങ്കുണ്ട് . 2023 ജനുവരി 1 ന് ഡാങ്രി ഗ്രാമത്തിൽ നടന്ന ഭീകരാക്രമണത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു . നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.