ന്യൂഡൽഹി : ജെയ്ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസറിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് 7 മില്യൺ രൂപ ഇനാം പ്രഖ്യാപിച്ച പാകിസ്ഥാൻ തീരുമാനത്തോട് പ്രതികരിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം . “പാകിസ്ഥാന്റെ ഇത്തരം തന്ത്രങ്ങളും ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളും പുതിയതല്ല,” എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
“ഇത്തരം തന്ത്രങ്ങൾ നമ്മൾ മുമ്പ് കണ്ടിട്ടുണ്ട്. തീവ്രവാദത്തെ സ്പോൺസർ ചെയ്യുന്ന ഒരു രാജ്യത്ത് നിന്ന് വരുന്ന ഇത്തരം തെറ്റായ പ്രഖ്യാപനങ്ങൾ എത്രത്തോളം പൊള്ളയാണെന്ന് നമുക്കെല്ലാവർക്കും അറിയാം. ഫലമില്ലാത്ത പ്രഖ്യാപനങ്ങൾ നടത്തുന്നതിന് പകരം പാകിസ്ഥാൻ കൃത്യമായ നടപടി സ്വീകരിക്കണം,” രൺധീർ ജയ്സ്വാൾ കൂട്ടിച്ചേർത്തു.
പാക്കിസ്ഥാൻ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി ജെയ്ഷെ ഇ മുഹമ്മദ് തലവൻ മസൂദ് അസറിനെ പുതിയ “റെഡ് ബുക്കിൽ” പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും അയാളുടെ തലയ്ക്ക് നൽകുന്ന പാരിതോഷികം 7 മില്യൺ പാകിസ്ഥാൻ രൂപയായി ഉയർത്തുകയും ചെയ്തിരുന്നു . പാകിസ്ഥാന്റെ ഈ തീരുമാനം തീവ്രവാദികൾക്കെതിരായ നടപടിയായല്ല, മറിച്ച് ഒരു തന്ത്രമായിട്ടാണ് രാഷ്ട്രീയ വിദഗ്ധർ കാണുന്നത്. ഒക്ടോബറിൽ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് യോഗം നടക്കാനിരിക്കുന്നതിനാൽ, ആഗോള നിരീക്ഷണ ഏജൻസിയുടെ “ഗ്രേ ലിസ്റ്റിൽ” വീണ്ടും ഇടം നേടാതിരിക്കാനുള്ള പാകിസ്ഥാന്റെ തന്ത്രമാണിതെന്നും വ്യക്തമാണ്.
2021 മുതൽ, മസൂദ് അസ്ഹർ പാകിസ്ഥാനിൽ ഇല്ലെന്നും അഫ്ഗാനിസ്ഥാനിലേക്ക് പലായനം ചെയ്തിട്ടുണ്ടെന്നും പാകിസ്ഥാൻ പറഞ്ഞിരുന്നു . എഫ്ഐഎ മസൂദിന്റെ തലയ്ക്ക് 5 ദശലക്ഷം രൂപ പാരിതോഷികം പോലും പ്രഖ്യാപിച്ചിരുന്നു. എന്നാൽ സിന്ധ് പ്രവിശ്യയിലെ നവാബ്ഷാ നഗരത്തിലാണ് മസൂദ് ഒളിവിൽ കഴിയുന്നതെന്നാണ് റിപ്പോർട്ടുകൾ .

