ന്യൂഡൽഹി : രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പ്രമുഖർ രാഷ്ട്രപതിയിൽ നിന്ന് പത്മ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ.ടി. തോമസിനും ജൻമഭൂമി പത്രത്തിന്റെ സഹസ്ഥാപകനും മുഖ്യപത്രാധിപരുമായിരുന്ന പി. നാരായണനും പത്മവിഭൂഷൺ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും നടൻ മമ്മൂട്ടിയും പത്മഭൂഷൺ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. ബോളിവുഡ് പിന്നണി ഗായിക അൽക യാഗ്നിക്കിനും പത്മഭൂഷൺ ലഭിച്ചു
മോഹിനിയാട്ടം നർത്തകി കലാമണ്ഡലം വിമല മേനോൻ, പരിസ്ഥിതി പ്രവർത്തക കൊല്ലകയിൽ ദേവകി അമ്മ, ബഹിരാകാശ ശാസ്ത്രജ്ഞൻ ഡോ. എ. ഇ. മുത്തുനായകം എന്നിവർ പത്മശ്രീ അവാർഡുകൾ നേടി. മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി ഷിബു സോറൻ, മുതിർന്ന ബിജെപി നേതാവ് വി.കെ. മൽഹോത്ര, പരസ്യ മേഖലയിലെ പ്രമുഖൻ പിയൂഷ് പാണ്ഡെ എന്നിവർക്ക് മരണാനന്തരം പത്മഭൂഷൺ ലഭിച്ചു. മുൻ മഹാരാഷ്ട്ര ഗവർണറും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഭഗത് സിംഗ് കോഷ്യാരി, കൊട്ടക് മഹീന്ദ്ര ബാങ്ക് സ്ഥാപകൻ ഉദയ് കൊട്ടക് എന്നിവരും പത്മഭൂഷൺ നേടിയവരിൽ ഉൾപ്പെടുന്നു.
കായിക വിഭാഗത്തിൽ, ക്രിക്കറ്റ് താരങ്ങളായ രോഹിത് ശർമ്മ, ഹർമൻപ്രീത് കൗർ, മുൻ ടെന്നീസ് താരം വിജയ് അമൃതരാജ്, ഹോക്കി താരം സവിത പുനിയ, പാരാലിമ്പിക് അത്ലറ്റ് പ്രവീൺ കുമാർ എന്നിവരുൾപ്പെടെ 131 പേർക്കാണ് പത്മശ്രീ ലഭിച്ചത്.

