ന്യൂഡൽഹി : ജാർഖണ്ഡിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളുടെ ആവശ്യങ്ങളോട് അനുകൂലമായി പ്രതികരിച്ച് സംസ്ഥാന സർക്കാർ . 14-ാമത് ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ (ജെപിഎസ്സി) പരീക്ഷയും ജെപിഎസ്സി ബാക്ക്ലോഗ് 2023, ജെപിഎസ്സി ബാക്ക്ലോഗ് 2025 പരീക്ഷകളും റദ്ദാക്കാൻ ജാർഖണ്ഡ് സർക്കാർ സമ്മതിച്ചു. ആരോപണവിധേയമായ ക്രമക്കേടുകളിൽ സിഐഡി അന്വേഷണം പ്രഖ്യാപിക്കുകയും സംശയിക്കപ്പെടുന്ന സാമ്പത്തിക ക്രമക്കേടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ഉറപ്പാക്കുകയും ചെയ്യുമെന്ന് സർക്കാർ അറിയിച്ചു.
അന്വേഷണത്തിന് ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരിക്കും, കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുമെന്ന്വിദ്യാർത്ഥികളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മന്ത്രി സുദിവ്യ കുമാർ സോനു പറഞ്ഞു. വിദ്യാർത്ഥികൾ ഉന്നയിച്ച ആവശ്യങ്ങളിൽ 98 ശതമാനവും അംഗീകരിച്ചതായി സർക്കാർ അറിയിച്ചു. അന്വേഷണത്തിന് മേൽനോട്ടം വഹിക്കാനും പ്രതിഷേധക്കാരുടെ ആശങ്കകൾ പരിഹരിക്കാനും വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ മോണിറ്ററിംഗ് കമ്മിറ്റിയെ നിയമിക്കാനും നിർദ്ദേശിച്ചു.
എന്നാൽ , സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് വിദ്യാർത്ഥികൾ . തങ്ങളുടെ പ്രക്ഷോഭം തുടരുമെന്നും പറഞ്ഞു. തിങ്കളാഴ്ച ജാർഖണ്ഡ് നിയമസഭയിലേക്ക് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷയുമായി ബന്ധപ്പെട്ട ജുഡീഷ്യൽ നടപടികൾ പുരോഗമിക്കുന്നതിനാൽ, ജെ.എസ്.എസ്.സി കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ (സി.ജി.എൽ) പരീക്ഷ റദ്ദാക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം സർക്കാർ അംഗീകരിച്ചില്ല.
ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം തുടരുന്നതിനിടെ, ഫലപ്രഖ്യാപനവും നിയമന പ്രക്രിയ തുടരാനും ജാർഖണ്ഡ് ഹൈക്കോടതി അനുമതി നൽകിയിരുന്നു, പിന്നീട് ആ ഉത്തരവിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. വിവാദത്തെ തുടർന്ന് ജെ.പി.എസ്.സിയിലെ മൂന്ന് സിറ്റിംഗ് അംഗങ്ങളായ അജിത ഭട്ടാചാര്യ, അനിമ ഹൻസ്ദ, ജമാൽ അഹമ്മദ് എന്നിവർ രാജിവച്ചു.
സംസ്ഥാന സർക്കാരിന്റെ ശുപാർശയെത്തുടർന്ന് ജാർഖണ്ഡ് ഗവർണർ സന്തോഷ് കുമാർ ഗാങ്വാർ ഞായറാഴ്ച അവരുടെ രാജി സ്വീകരിച്ചു. 14-ാമത് ജെ.പി.എസ്.സി പരീക്ഷയിലും 2023-25 ബാക്ക്ലോഗ് റിക്രൂട്ട്മെന്റുകളിലും നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകൾ സി.ഐ.ഡി അന്വേഷിക്കുമെന്ന് സർക്കാർ അറിയിച്ചു

