ന്യൂഡൽഹി : യുഎൻ ദേശീയ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. മതഭ്രാന്തിനെയും ഭീകരതയെയും പിന്തുണച്ച് നിലനിൽക്കുന്ന രാജ്യമാണ് പാകിസ്ഥാനെന്നാണ് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡർ പർവതനേനി ഹരീഷ് പറഞ്ഞത് . ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിൽ (ഐഎംഎഫ്) നിന്ന് തുടർച്ചയായി കടം വാങ്ങുന്ന രാജ്യം കൂടിയാണ് പാകിസ്ഥാനെന്നും ഇന്ത്യ വിമർശിച്ചു.
‘സമാധാനവും ബഹുമുഖത്വവും’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിലാണ് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡർ പർവതനേനി ഹരീഷ് പാക്കിസ്ഥാനെ വിമർശിച്ചത്. വികസനം, പുരോഗതി, സമൃദ്ധി എന്നീ മാതൃകകളിൽ പക്വമായ ജനാധിപത്യമുള്ള രാജ്യമാണ് ഇന്ത്യയെന്നും എന്നാൽ പാക്കിസ്ഥാൻ അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഉത്തരവാദിത്വത്തോടെ പെരുമാറുന്നു. ഐക്യരാഷ്ട്രസഭയുടെ സ്ഥാപക അംഗമാണ്. എല്ലായ്പ്പോഴും കൂടുതൽ സമാധാനപരവും സമൃദ്ധവും നീതിയുക്തവുമായ ഒരു ലോകത്തിനായി കൂട്ടായി പ്രവർത്തിക്കുന്നതിൽ പങ്കാളിയുമാണ്.
പഹൽഗാം ഭീകരാക്രമണത്തിന്റെ ഫലമായി ഏപ്രിൽ 25ലെ കൗൺസിൽ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ പാകിസ്ഥാനിലെയും പാക് അധിനിവേശ കാശ്മീരിലെയും തീവ്രവാദ ക്യാമ്പുകൾ ലക്ഷ്യമിട്ട് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചു. പിന്നീട് പാകിസ്ഥാന്റെ അഭ്യർത്ഥന പ്രകാരം സൈനിക പ്രവർത്തനങ്ങൾ നിർത്തലാക്കാൻ ഇന്ത്യ തീരുമാനിച്ചു.എന്നാൽ അതിർത്തി കടന്നുള്ള ഭീകരത വളർത്തുന്നതിലൂടെ അയൽ, അന്താരാഷ്ട്ര ബന്ധങ്ങളെ തകർക്കുന്ന രാജ്യങ്ങൾക്ക് ഗുരുതരമായ വില നൽകേണ്ടിവരും.
ആധുനിക ഡിജിറ്റൽ, ആശയവിനിമയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ അതിർത്തി കടന്നുള്ള ധനസഹായം, ആയുധക്കടത്ത്, തീവ്രവാദികൾക്കുള്ള പരിശീലനം, റാഡിക്കൽ പ്രത്യയശാസ്ത്രങ്ങളുടെ വ്യാപനം എന്നിവയും വർദ്ധിച്ചിരിക്കുന്നു’- ഇന്ത്യ ചൂണ്ടിക്കാട്ടി.

