ന്യൂഡൽഹി : രാഹുൽ ഗാന്ധിയുടെ പൗരത്വ കേസിൽ എത്രയും വേഗം അന്തിമ തീരുമാനം എടുക്കാനും ഹർജിക്കാരനെ അറിയിക്കാനും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് . ഇത് രണ്ട് സർക്കാരുകളുമായി ബന്ധപ്പെട്ട വിഷയമാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
കേന്ദ്രസർക്കാർ ഏതെങ്കിലും അന്തിമ തീരുമാനം എടുത്താൽ ഹർജിക്കാരന് വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ മുഴുവൻ ഉത്തരവാദിത്തവും കേന്ദ്ര സർക്കാരിനാണ് . സർക്കാർ ഇതിൽ തീരുമാനമെടുക്കുന്നില്ലെങ്കിൽ അത് കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും കോടതി വ്യക്തമാക്കി .
രാഹുൽ ഗാന്ധിയുടെ പൗരത്വത്തെക്കുറിച്ച് എസ് വിഘ്നേഷ് ശിശിർ എന്നയാളാണ് ഹർജി നൽകിയത്. ചോദ്യങ്ങൾ ഉന്നയിക്കുകയും വിഷയത്തിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് യുണൈറ്റഡ് കിംഗ്ഡത്തിന്റെ (യുകെ) പൗരത്വമുണ്ടെന്നും ഹർജിയിൽ പറഞ്ഞിരുന്നു.
രാഹുൽ ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചിരുന്നുവെന്നതിന് തെളിവുണ്ടെന്ന് ഹർജിക്കാരൻ വാദിച്ചിരുന്നു. രാഹുലിന്റെ ഇരട്ട പൗരത്വം സംബന്ധിച്ച് രണ്ടുതവണ ബന്ധപ്പെട്ട അധികൃതർക്ക് പരാതി അയച്ചിരുന്നെന്നും എന്നാൽ യാതൊരു നടപടിയും സ്വീകരിക്കാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്നും ഹർജിക്കാരൻ വ്യക്തമാക്കി.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 9 അനുസരിച്ച്, ഒരു വ്യക്തിക്കും ഒരേസമയം ഇന്ത്യൻ പൗരത്വവും മറ്റൊരു രാജ്യത്തിന്റെ പൗരത്വവും കൈവശം വയ്ക്കാൻ കഴിയില്ല. രാഹുൽ ഗാന്ധിജിയുടെ പൗരത്വം സംബന്ധിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയും ഡൽഹി ഹൈക്കോടതിയിൽ സമാനമായ ഹർജി ഫയൽ ചെയ്തിരുന്നു. എന്നാൽ, അലഹബാദ് ഹൈക്കോടതി ബെഞ്ചിന് മുമ്പാകെ സമർപ്പിച്ച ഹർജികളിൽ വ്യക്തത ലഭിച്ച ശേഷം കേസ് കേൾക്കുമെന്നാണ് കോടതി പറഞ്ഞത് .

