ലക്നൗ : ഉത്തർപ്രദേശ് മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഡോ. ദിനേശ് ശർമ്മ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ പുതിയ ലെഫ്റ്റനന്റ് ഗവർണർ. രാഷ്ട്രപതി ഭവൻ ശനിയാഴ്ച രാത്രിയാണ് ഉത്തരവ് പുറപ്പെടുവിച്ചത് . ലെഫ്റ്റനന്റ് ഗവർണറായി ചുമതലയേൽക്കുന്ന തീയതി മുതൽ അദ്ദേഹത്തിന്റെ നിയമനം പ്രാബല്യത്തിൽ വരും.
62 കാരനായ ദിനേശ് ശർമ്മ നിലവിൽ രാജ്യസഭാ എംപിയാണ് . അദ്ദേഹത്തിന്റെ കാലാവധി 2026 നവംബറിൽ അവസാനിക്കേണ്ടതായിരുന്നു. എന്നാൽ രാജ്യസഭാ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തെ ലെഫ്റ്റനന്റ് ഗവർണറായി പ്രഖ്യാപിക്കുകയായിരുന്നു.
2017 മുതൽ 2022 വരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ആദ്യ സർക്കാരിൽ അദ്ദേഹം ഉപമുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു. ഈ കാലയളവിൽ, സെക്കൻഡറി വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ശാസ്ത്ര സാങ്കേതിക വിദ്യ, ഐടി, ഇലക്ട്രോണിക്സ് തുടങ്ങിയ പ്രധാന വകുപ്പുകൾ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു.
രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ്, ദിനേശ് ശർമ്മ ലക്നൗ സർവകലാശാലയിൽ കൊമേഴ്സ് വിഭാഗത്തിൽ പ്രൊഫസറായിരുന്നു. രണ്ടുതവണ ലക്നൗ മേയറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2008 ൽ ആദ്യമായി മേയറായ ശേഷം, 2012 ലും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 2014 ൽ, അദ്ദേഹം ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റായി നിയമിതനായി. ബിജെപിയുടെ ഗുജറാത്ത് ഇൻ-ചാർജായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.2023-ൽ ഉത്തർപ്രദേശിൽ നിന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ രാജ്യസഭാ സീറ്റിന്റെ കാലാവധി 2026 നവംബർ വരെയായിരുന്നു.

