ന്യൂഡൽഹി: അബദ്ധത്തിൽ അതിർത്തി കടന്ന ബിഎസ്എഫ് (അതിർത്തി സുരക്ഷാ സേന) ജവാനെ പാകിസ്ഥാൻ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. പഞ്ചാബ് അതിർത്തിയിലാണ് സംഭവം. അതിർത്തി കടന്നെന്നാരോപിച്ച് പാകിസ്ഥാൻ റേഞ്ചേഴ്സ് ജവാനെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകൾ പറയുന്നു. 182-ാം ബറ്റാലിയനിലെ സിംഗ്, ഫിറോസ്പൂർ അതിർത്തിക്ക് സമീപമാണ് പിടിയിലായത് . ജവാൻ്റെ മോചനത്തിനായി ഇരു സൈനിക സേനകളും ഇപ്പോൾ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണ്.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പഹൽഗാം ആക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സമയത്താണ് ഈ സംഭവവികാസം. പിടിക്കപ്പെടുമ്പോൾ യൂണിഫോമിലായിരുന്നു ജവാൻ, സർവീസ് റൈഫിൾ കൈവശം വച്ചിരുന്നു. അതിർത്തി കടന്നെത്തിയ കർഷകരെ ഇയാൾ അനുഗമിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. സീറോ ലൈനിന് 30 മീറ്ററോളം അകലെ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ പിടികൂടിയതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ആയുധങ്ങളും മറ്റ് സാധനങ്ങളും പിടിച്ചെടുത്തു.

