ഡബ്ലിൻ: വാരാന്ത്യ ബാങ്ക് അവധിയോട് അനുബന്ധിച്ച് പോലീസ് ആരംഭിച്ച റോഡ് സുരക്ഷാ പരിശോധനകൾ തുടരുന്നു. ദൗത്യം ആരംഭിച്ച് മൂന്ന് ദിവസത്തിനിടെ നിയമലംഘനം നടത്തിയതിന് മൂവായിരത്തോളം ആളുകളാണ് പിടിയിലായത്. വ്യാഴാഴ്ച ആരംഭിച്ച ദൗത്യം നാളെ രാവിലെയോടെ അവസാനിക്കും.
വാരാന്ത്യത്തിൽ അമിത വേഗതയിൽ വാഹനമോടിച്ചതിന് 2540 ലധികം ഡ്രൈവർമാർ പിടിയിലായി. ഔഗാമോറിലെ എൻ2 മോഹറിലെ 100 കിലോമീറ്റർ സോണിൽ 182 കിലോ മീറ്റർ വേഗതയിൽ വാഹനമോടിച്ച യാത്രികനെ ഇന്നലെ പോലീസ് പിടികൂടി. മദ്യപിച്ച് വാഹനമോടിച്ച സംഭവത്തിൽ മൂന്ന് ദിവസങ്ങളിലായി 88 പേരെ അറസ്റ്റ് ചെയ്തു. മൊബൈൽ ഫോണിൽ സംസാരിച്ചും സീറ്റ് ബെൽറ്റ് ധരിക്കാതെയും സഞ്ചരിച്ചതിന് 270 ലധികം ഡ്രൈവർമാരാണ് പിടിയിലായത്. റോഡ് സുരക്ഷാ പരിശോധന ആരംഭിച്ചതിൽ പിന്നെ വാഹനാപകടത്തിൽ ഒരു മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ഈ വർഷം അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 109 ആയി ഉയർന്നു.

