ഡബ്ലിൻ: അയർലന്റിന്റെ ജിഡിപിയിൽ വളർച്ചയുണ്ടായിയെന്ന ശുഭവാർത്ത പങ്കുവച്ച് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് ( സിഎസ്ഒ). ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ വലിയ മാറ്റമാണ് ജിഡിപിയ്ക്ക് ഉണ്ടായിരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ആശങ്ക അകറ്റുന്നതാണ് സിഎസ്ഒ പുറത്തുവിട്ട കണക്കുകൾ.
കഴിഞ്ഞ വർഷത്തെ അവസാനപാദവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം ഇതുവരെ 3.2 ശതമാനത്തിന്റെ വളർച്ചയാണ് ജിഡിപിയിൽ ഉണ്ടായിരിക്കുന്നത്. ബഹുരാഷ്ട്ര കമ്പനികളുടെ പ്രവർത്തന മികവ് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ത്വരിതപ്പെടുത്തിയെന്നാണ് ഇത് നൽകുന്ന സൂചന. ആഭ്യന്തര മേഖലയുടെ ഉണർവും ജിഡിപിയുടെ വളർച്ച്ക്ക് കാരണം ആയിട്ടുണ്ട്.
ബഹുരാഷ്ട്ര കമ്പനികളുടെ പ്രവർത്തനങ്ങളുടെ കുറവ് മുൻവർഷങ്ങളിൽ അയർലന്റിന്റെ സാമ്പത്തിക മേഖലയെ സാരമായി ബാധിച്ചിരുന്നു. 2023 ലും 2024 ലും ജിഡിപി കുറയാൻ ഇത് കാരണമായി. എന്നാൽ ഈ സാഹചര്യം ഇപ്പോൾ മാറിയെന്നാണ് കണക്കുകൾ നൽകുന്ന സൂചന. 2024 ലുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം ആദ്യപാദത്തിൽ 13.3 ശതമാനം സാമ്പത്തിക വളർച്ച അയർലന്റിന് ഉണ്ടായിട്ടുണ്ട്.