ബെംഗളൂരു : രേണുകാസ്വാമി കൊലക്കേസിൽ നടി പവിത്ര ഗൗഡയും, നടൻ ദർശനും അറസ്റ്റിൽ .സുപ്രീം കോടതി ജാമ്യം റദ്ദാക്കിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഇവർ അറസ്റ്റിലായത്.ഹൊസക്കേരെഹള്ളിയിലെ വസതിയിൽ നിന്നാണ് ദർശനെ അറസ്റ്റ് ചെയ്തത്.
കർണാടക ഹൈക്കോടതി ഉത്തരവിൽ ഗുരുതരമായ പിഴവുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം റദ്ദാക്കിയത് . പ്രതികളെ ഉടൻ കസ്റ്റഡിയിലെടുക്കാനും നിർദ്ദേശം നൽകി. വിചാരണ വേഗത്തിൽ നടത്തണമെന്നും കോടതി നിർദേശിച്ചു. ജാമ്യം നൽകാൻ നിയമപരമായ കാരണങ്ങളൊന്നുമില്ല, ”ദർശന്റെ സ്വാതന്ത്ര്യം “നീതിനിർവഹണത്തെ താളം തെറ്റിക്കാനുള്ള സാധ്യത” ഉണ്ടെന്നും കോടതി പറഞ്ഞു.ഇരുവർക്കുമൊപ്പം മറ്റ് അഞ്ചുപേരുടെയും ജാമ്യം റദ്ദാക്കിയിട്ടുണ്ട്.
എത്ര ഉന്നതനായാലും അയാൾ നിയമത്തിന് മുകളിലല്ല. ദർശനും കൂട്ടാളികൾക്കും ജയിലിൽ പ്രത്യേക പരിഗണന നൽകുന്നതിനേയും കോടതി വിമർശിച്ചു. ദർശന് ഫൈവ് സ്റ്റാർ പരിഗണന ലഭിക്കുന്നുണ്ടെന്ന് വിവരമുണ്ട്. ഈ സംഭവത്തിൽ സുപ്രണ്ടിനെതിരെ നടപടിയെടുക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
പവിത്രയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതായി ആരോപിക്കപ്പെടുന്ന 33 വയസ്സുള്ള രേണുകസ്വാമി എന്ന ആരാധകനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് ദർശനും പവിത്രയ്ക്കുമെതിരെയുള്ള കേസ് . 2024 ജൂണിൽ രേണുകസ്വാമിയെ ബെംഗളൂരുവിലെ ഒരു ഷെഡിൽ മൂന്ന് ദിവസം തടവിലാക്കി, പീഡിപ്പിച്ച് കൊലപ്പെടുത്തി . മൃതദേഹം പിന്നീട് ഒരു അഴുക്കുചാലിൽ കണ്ടെത്തുകയായിരുന്നു.

