ഉണ്ണി മുകുന്ദന്റെ സിനിമാ ജീവിതത്തിൽ വൻ വിജയം നേടിയ സിനിമയാണ് മാളികപ്പുറം. 2022 ഡിസംബർ 30-നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. അതിലൂടെ മലയാളി മനസിൽ ഇടം നേടിയ തിരക്കഥകൃത്താണ് അഭിലാഷ് പിള്ള . ഇന്ന് മനസിൽ തൊടുന്ന ഒരു നൊമ്പരക്കുറിപ്പാണ് അഭിലാഷ് പിള്ള സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരിക്കുന്നത് . ഒരു സിനിമ തിരക്കഥാകൃത്താകാൻ താൻ എന്ത് മാത്രം ആഗ്രഹിച്ചുവെന്നും, ഒപ്പം തന്നെ വേദനിപ്പിച്ച ഒരു നിമിഷത്തെ പറ്റിയുമാണ് അഭിലാഷിന്റെ കുറിപ്പ്.
മകളെ സ്കൂളിൽ ചേർക്കാൻ ചെന്നപ്പോഴുള്ള അനുഭവമാണ് അദ്ദേഹം പങ്ക് വച്ചിരിക്കുന്നത് .
ജീവിതത്തിലെ ചില മറക്കാൻ പറ്റാത്ത അനുഭവങ്ങൾ ❤️
ഈ ഫോമിനും എനിക്കും ഒരു 6 വർഷത്തെ ബന്ധമുണ്ട്, കൃത്യമായി പറഞ്ഞാൽ 2019 മാർച്ചിൽ മൂത്ത മകൾ വൈഗയെ ഒന്നാം ക്ലാസ്സിൽ ചേർക്കാനായി ഭവൻസ് സ്കൂളിൽ പോകുന്നു സിനിമക്ക് വേണ്ടി ഇൻഫോംപാർക്കിലെ ജോലി രാജി വെച്ച് ഇറങ്ങിയിട്ട് അന്ന് ഏകദേശം 5 വർഷം കഴിഞ്ഞിരുന്നു സിനിമ ചെയ്യുമെന്ന പ്രതീക്ഷയൊക്കെ നശിച്ചിരുന്നു.
സ്കൂളിൽ നിന്നും ഈ ഫോം പൂരിപ്പിക്കാൻ തന്നപ്പോൾ ഞാൻ ഒന്ന് ടെൻഷൻ ആയി കാരണം എന്റെ ജോലിയുടെ സ്ഥാനത്തു എഴുതാൻ എനിക്ക് ഒരുത്തരമില്ലാരുന്നു, എന്നും രാവിലെ തിരക്കഥയുമായി ലൊക്കേഷനുകൾ കയറി ഇറങ്ങുന്ന കാലമായിരുന്നു അത്, രണ്ടും കല്പിച്ചു ജോലിയുടെ സ്ഥാനത്ത് തിരക്കഥകൃത്ത് എന്നെഴുതുമ്പോൾ കണ്ണ് നിറഞ്ഞത് ആരും കാണാതെ ഇരിക്കാൻ ഞാൻ ശ്രമിച്ചു ആ സമയവും വൈഗ മോൾ എന്നെ തന്നെ ചേർന്നു നിൽക്കുന്നുണ്ടാരുന്നു.
ഫോം പരിശോദിച്ച അന്നത്തെ സ്കൂൾ പ്രിൻസിപ്പൽ എന്നോട് ഏതു സിനിമയാണ് ചെയ്തത് എന്ന് ചോദിച്ചപ്പോൾ ചിരിച്ചു കൊണ്ട് ധൈര്യമായി ഞാൻ പറഞ്ഞു സിനിമ ഒന്നും ചെയ്തിട്ടില്ല പക്ഷെ എന്റെ മകൾ ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങുന്നതിനു മുന്നേ ഒരു സിനിമയെങ്കിലും ഞാൻ ചെയ്യുമെന്ന്, അന്നാ സ്കൂളിൽ നിന്നും വൈഗയുടെ കൈ പിടിച്ചു പുറത്ത് ഇറങ്ങിയപ്പോൾ അവളോടും ഞാൻ പറഞ്ഞു അച്ഛന്റെ സിനിമ നടക്കുമെന്ന് .
വർഷങ്ങൾക്ക് ശേഷം ഇന്ന് ഇളയ മകൾ മീനാക്ഷിയെ അതെ സ്കൂളിൽ ചേർക്കാൻ ചെന്നപ്പോൾ വീണ്ടും ഫോം പൂരിപ്പിക്കാൻ തന്നു പക്ഷെ ഇത്തവണ അത് പൂരിപ്പിക്കുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു കാരണം എന്റെ വൈഗ മോൾ അവിടെ ഓടി നടന്നു അഭിമാനത്തോടെ അച്ഛന്റെ പുതിയ സിനിമയുടെ വിശേഷങ്ങൾ ടീച്ചറുമ്മാരോട് പറയുന്നത് എനിക്ക് കേൾക്കാമായിരുന്നു, എന്നെ ചേർന്നു നിന്ന മീനാക്ഷിയെ നോക്കിയൊന്നു ചിരിച്ചിട്ട് ധൈര്യമായി ആ ഫോമിലെ ജോലിയുടെ സ്ഥാനത്തു ഞാൻ എഴുതി “തിരക്കഥാകൃത്ത്”