ഇസ്ലാമാബാദ് : യുഎസ് ഡ്രോൺ കമ്പനിയുമായി കരാറിൽ ഒപ്പ് വച്ച് പാകിസ്ഥാൻ സൈന്യം . ‘പവറസ്’ എന്ന കമ്പനിയുമായാണ് കരാറിൽ ഒപ്പുവെച്ചത് . കമ്പനിയുടെ സഹസ്ഥാപകനായ ബ്രെറ്റ് വെലിക്കോവിച്ചാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഡ്രോണുകളുമായി ബന്ധപ്പെട്ട പ്രാഥമിക ഓർഡർ ഈ കരാറിൽ ഉൾപ്പെടുന്നുണ്ട്.
ധാരണാപത്രത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ലെങ്കിലും, ആളില്ലാ വ്യോമ സംവിധാനങ്ങൾ ഉൾപ്പെടുന്നതാണ് ഈ കരാറെന്ന് വെലിക്കോവിച്ച് വ്യക്തമാക്കി.
“യുഎസിലെയും പാകിസ്ഥാനിലെയും ഏറ്റവും മികച്ച സാങ്കേതികവിദ്യകൾ സംയോജിപ്പിച്ചുകൊണ്ടുള്ള സംയുക്ത സാങ്കേതിക സഹകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്,” വെലിക്കോവിച്ച് പറഞ്ഞു.
ആളില്ലാ വ്യോമ-നാവിക സംവിധാനങ്ങളുടെ രൂപകൽപ്പനയിലും വികസനത്തിലും വിന്യാസത്തിലും വൈദഗ്ധ്യമുള്ള യുഎസ് പ്രതിരോധ കമ്പനിയാണ് പവറസ് . നിലവിൽ ‘ഓറിയസ് ഗ്രീൻവേ ഹോൾഡിംഗ്സ്’ എന്ന പൊതുവിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയുമായി ലയിക്കാൻ ഒരുങ്ങുകയാണ് പവറസ് . യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ട് മക്കൾക്ക് പങ്കാളിത്തമുള്ള കമ്പനിയാണ് ഓറിയസ് ഗ്രീൻവേ ഹോൾഡിംഗ്സ്.
യുഎസ് നിയന്ത്രണ അതോറിറ്റികൾക്ക് നൽകിയ രേഖകൾ പ്രകാരം, ‘അമേരിക്കൻ വെഞ്ചേഴ്സ്’ എന്ന നിക്ഷേപ ഫണ്ട് വഴി ഡൊണാൾഡ് ട്രംപ് ജൂനിയറിനും എറിക് ട്രംപിനും ഓറിയസിൽ ഓഹരി പങ്കാളിത്തമുണ്ട്. പാകിസ്ഥാനിലെ സ്വകാര്യ പ്രതിരോധ മേഖല വളർന്നുവരുന്നതേയുള്ളൂവെന്നും പൂർണ്ണമായി പക്വത പ്രാപിച്ചിട്ടില്ലെന്നും, അതിനാൽ യുഎസ് കമ്പനികൾക്ക് അവിടെ കൂടുതൽ അവസരങ്ങളുണ്ടെന്നും കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ആൻഡ്രൂ ഫോക്സ് പറഞ്ഞു.
എങ്കിലും, കരാറുകൾ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നൽകുന്നതെന്നും ട്രംപിന്റെ മക്കൾക്ക് കമ്പനിയുടെ ബിസിനസ് കാര്യങ്ങളിൽ യാതൊരു പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“പല പതിറ്റാണ്ടുകളായി, പാകിസ്ഥാൻ പോലുള്ള രാജ്യങ്ങൾക്ക് ഡ്രോൺ സംവിധാനങ്ങൾ നൽകുന്നതിനെ യുഎസ് സർക്കാർ എതിർത്തിരുന്നു. അതേസമയം, അവിടുള്ളവർക്ക് ആവശ്യമുള്ളതെല്ലാം ചൈന യാതൊരു നിയന്ത്രണവുമില്ലാതെ നൽകുകയും ചെയ്തു. എന്നാൽ ഇപ്പോൾ, പാകിസ്ഥാന് പുറത്തും നമ്മുടെ ഡ്രോൺ സംവിധാനങ്ങൾ കൂടുതൽ പങ്കുവെക്കുന്ന കാര്യത്തിൽ യുഎസ് നയത്തിൽ ഒരു മാറ്റം കണ്ടുതുടങ്ങിയിട്ടുണ്ട്,” വെലിക്കോവിച്ച് പറഞ്ഞു.
വെലിക്കോവിച്ചിന്റെ നേതൃത്വത്തിലുള്ള പവറസ് പ്രതിനിധി സംഘവുമായി പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ കൂടിക്കാഴ്ച നടത്തിയെന്നും, പ്രതിരോധ സാമഗ്രികളുടെ സംഭരണം, ഉൽപ്പാദനം, ദീർഘകാലാടിസ്ഥാനത്തിലുള്ള ശേഷി വർദ്ധിപ്പിക്കൽ എന്നിവയെക്കുറിച്ച് ചർച്ച ചെയ്തെന്നും പാകിസ്ഥാൻ സൈന്യം അറിയിച്ചു.
കഴിഞ്ഞ വർഷം ഡിസംബറിൽ, പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനങ്ങൾക്ക് ആവശ്യമായ അത്യാധുനിക സാങ്കേതികവിദ്യയും പിന്തുണയും നൽകുന്നതിനായി 686 ദശലക്ഷം ഡോളറിന്റെ വലിയൊരു ആയുധ കരാറിന് യുഎസ് അംഗീകാരം നൽകിയിരുന്നു.

