ടെഹ്റാൻ : അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നു . യുഎസ് നാവികസേനയുടെ കപ്പലുകളെ ആക്രമിച്ചാൽ, ഇറാന്റെ എണ്ണ ടാങ്കറുകൾ തകർക്കുമെന്നാണ് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഇറാന് നൽകിയ മുന്നറിയിപ്പ് .
യുഎസ് കപ്പലുകളെ ആക്രമിച്ചാൽ ഇറാൻ ഗണ്യമായ സാമ്പത്തിക നഷ്ടം നേരിടേണ്ടിവരുമെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പറിന്റെ പ്രസ്താവന .ഇതും പീറ്റ് ഹെഗ്സെത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്ക് വച്ചു.
” ഇറാൻ യുഎസ് കപ്പലുകൾക്ക് നേരെ വെടിയുതിർത്താൽ, ഞങ്ങൾ അവരുടെ എണ്ണ ടാങ്കറുകൾ നശിപ്പിക്കുകയും മുക്കിക്കളയുകയും ചെയ്യും. അവർ ചെയ്യേണ്ടത് യുഎസ് നാവികസേനയെ ആക്രമിക്കുകയല്ല,” ഹെഗ്സെത്ത് തന്റെ പോസ്റ്റിൽ പറഞ്ഞു.
ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് രണ്ട് അമേരിക്കൻ കപ്പലുകളെ ആക്രമിച്ചാൽ, മൂന്ന് ഇറാനിയൻ കപ്പലുകളെ യുഎസ് സൈന്യം തിരിച്ചടിക്കുമെന്ന് കൂപ്പർ പറഞ്ഞു . സ്വന്തം സൈനികരെയും കപ്പലുകളെയും പ്രതിരോധിക്കാൻ യുഎസ് മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആവശ്യമെങ്കിൽ, ഇറാന്റെ എണ്ണ കപ്പലുകളും നശിപ്പിക്കുമെന്ന് കൂപ്പർ പറയുന്നു.
മുന്നറിയിപ്പിന് മുമ്പ് തന്നെ ശനിയാഴ്ച മൂന്ന് ഇറാനിയൻ എണ്ണ ടാങ്കറുകളെ യുഎസ് ആക്രമിച്ചിരുന്നു . ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിനടുത്തായിരുന്നു ടാങ്കറുകളിൽ ഒന്ന്. ഇറാന്റെ ഐആർജിസി രണ്ട് യുഎസ് നാവിക കപ്പലുകൾക്ക് നേരെ ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതിന് ശേഷമാണ് തിരിച്ചടിച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവിച്ചു. ആക്രമണങ്ങളിൽ യുഎസ് സർവീസ് അംഗങ്ങൾക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും സെൻട്രൽ കോം പറഞ്ഞു.
യുഎസ് ആക്രമണങ്ങൾക്കും മുന്നറിയിപ്പുകൾക്കും പിന്നാലെ ഇറാനും നിലപാട് കടുപ്പിച്ചിരിക്കുകയാണ്. ഇറാനിയൻ കപ്പലുകൾക്കെതിരായ ഉപദ്രവവും സമുദ്ര ഉപരോധവും തുടർന്നാൽ, മേഖലയിലെ യുഎസ് സൈനിക കപ്പലുകൾക്കെതിരായ ഇറാൻ ആക്രമണങ്ങൾ മുമ്പത്തേക്കാൾ ഗുരുതരമാകുമെന്ന് ഇറാൻ സൈനിക കമാൻഡ് മുന്നറിയിപ്പ് നൽകി.

