ന്യൂഡൽഹി ; സെപ്റ്റംബർ 12-13 തീയതികളിൽ തലസ്ഥാനത്ത് നടക്കാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കി ഡൽഹി പോലീസ് . പരിപാടി നടക്കുന്ന ഭാരത് മണ്ഡപത്തിൽ മാത്രമല്ല വിവിഐപികൾ യാത്രയ്ക്കായി ഉപയോഗിക്കുന്ന മുഴുവൻ റൂട്ടും സുരക്ഷാ പരിധിയിലാണ്.
4,000-ത്തിലധികം പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷാകാര്യങ്ങൾക്കായി നിയോഗിച്ചിരിക്കുന്നത് . പ്രധാന റോഡുകളിലും ജംഗ്ഷനുകളിലും 1,000-ത്തിലധികം ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. വിവിഐപി വാഹനവ്യൂഹങ്ങൾ കടന്നുപോകുമ്പോൾ ആവശ്യാനുസരണം ഗതാഗതം നിയന്ത്രിക്കും.
പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധമാണ് സുരക്ഷ ഒരുക്കുന്നത്. ബഹുതല സുരക്ഷാ സംവിധാനമാണ് പ്രധാനപ്പെട്ടയിടങ്ങളിൽ സജ്ജീകരിക്കുക. ജില്ലാതല സേനകൾക്ക് പുറമേ വിവിധ ഡൽഹി പോലീസ് യൂണിറ്റുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ സുരക്ഷാ ക്രമീകരണങ്ങൾക്കായി വിന്യസിക്കും.ഡൽഹി പോലീസിലെ രണ്ട് സ്പെഷ്യൽ കമ്മീഷണർമാർ (ക്രമസമാധാനം) മൊത്തത്തിലുള്ള സുരക്ഷാ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും . ട്രാഫിക് സ്പെഷ്യൽ കമ്മീഷണർ ഗതാഗത മാനേജ്മെന്റിന് മേൽനോട്ടം വഹിക്കും. മുതിർന്ന ഉദ്യോഗസ്ഥർക്ക് സുരക്ഷാ പദ്ധതി തുടർച്ചയായി അവലോകനം ചെയ്യാൻ പ്രത്യേക ഉത്തരവാദിത്തങ്ങളും . നൽകിയിട്ടുണ്ട്.
വിവിഐപി സുരക്ഷ, ക്രമസമാധാന പരിപാലനം, സെൻസിറ്റീവ് അസൈൻമെന്റുകൾ എന്നിവയിൽ പരിചയസമ്പന്നരായ പോലീസ് ഉദ്യോഗസ്ഥരെയാണ് പ്രധാന ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കുക. കോൺഫറൻസ് വേദിക്ക് ചുറ്റും വിന്യസിച്ചിരിക്കുന്ന ഉദ്യോഗസ്ഥർക്ക് സംശയാസ്പദമായ ഏതൊരു പ്രവർത്തനം കണ്ടാലും ഉടനടി പ്രതികരിക്കാൻ നിർദ്ദേശം നൽകും.
ഈ സുരക്ഷാ നടപടികൾക്കൊപ്പം, ഇന്റലിജൻസ് ഏജൻസികളും പൂർണ്ണമായും സജീവമായി തുടരും. ഇന്റലിജൻസ് ബ്യൂറോ (ഐബി) യും ഡൽഹി പോലീസ് സ്പെഷ്യൽ ബ്രാഞ്ചും സമ്മേളനവുമായി ബന്ധപ്പെട്ട സുരക്ഷാ വിവരങ്ങൾ നിരന്തരം നിരീക്ഷിക്കും. സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനത്തെക്കുറിച്ച് വിവരം ലഭിച്ചാൽ ബന്ധപ്പെട്ട സുരക്ഷാ യൂണിറ്റുകളെ ഉടൻ തന്നെ അറിയിക്കും.

