ഹൈദരാബാദ്: നടി സൗന്ദര്യയുടെ മരണം കൊലപാതകമെന്ന് ആരോപണം. സംഭവത്തിൽ പ്രശസ്ത തെലുങ്ക് നടൻ മോഹൻ ബാബുവിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. മോഹൻ ബാബുവുമായി ബന്ധപ്പെട്ട സ്വത്ത് തർക്കമാണ് സൗന്ദര്യയുടെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നിലെന്ന് ആരോപിച്ച് ആന്ധ്രാപ്രദേശ് സ്വദേശി ചിറ്റിമല്ലു എന്നയാളാണ് ഖമ്മം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
2004 ഏപ്രിൽ 17-ന് രാഷ്ട്രീയ പരിപാടിയിൽ പങ്കെടുക്കാൻ കരിംനഗറിലേക്ക് പോകുന്നതിനിടെയാണ് സ്വകാര്യ ജെറ്റ് അപകടത്തിൽ സൗന്ദര്യയും സഹോദരനും മരിച്ചത്. മരിക്കുമ്പോൾ 31 കാരിയായ സൗന്ദര്യ ഗർഭിണിയായിരുന്നു.
ഷംഷദ്ബാദിലെ ജൽപള്ളിയിൽ നടിക്ക് ആറ് ഏക്കർ ഭൂമിയുണ്ടായിരുന്നു. ഭൂമി തനിക്ക് വിൽക്കാൻ മോഹൻ ബാബു നടിയെയും അവരുടെ സഹോദരനെയും സമ്മർദ്ദത്തിലാക്കിയിരുന്നു. എന്നാൽ സൗന്ദര്യയും, സഹോദരൻ അമർനാഥ് ഷെട്ടിയും ഇതിന് വിസമ്മതിച്ചു.
മരണശേഷം മോഹൻ ബാബു ഭൂമി കൈവശപ്പെടുത്തി. ഈ വിഷയത്തിൽ ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. ഭൂമി പിടിച്ചെടുക്കലിൽ മോഹൻ ബാബുവിന്റെ പങ്ക് അന്വേഷിക്കണമെന്ന് പരാതിക്കാരൻ സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു.മാത്രമല്ല തന്റെ ജീവൻ അപകടത്തിലാണെന്നും കാട്ടി ചിട്ടിമല്ലു ഖമ്മം അസിസ്റ്റന്റ് പോലീസ് കമ്മീഷണർക്കും ജില്ലാ പോലീസ് ഓഫീസർക്കും പരാതി നൽകി. മോഹൻ ബാബുവും ഇളയ മകൻ മഞ്ചു മനോജും തമ്മിലുള്ള സ്വത്ത് തർക്കവും പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആരോപണങ്ങൾക്ക് മോഹൻ ബാബു ഇതുവരെ മറുപടി നൽകിയിട്ടില്ല.