തിരുവനന്തപുരം : പ്രവാസികൾക്കായി പുതിയ പദ്ധതികൾ നടപ്പാക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നോർക്ക റൂട്ട്സ് വഴി പ്രവാസികൾക്കായി സർക്കാർ നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയറിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
“പ്രവാസികൾക്ക് മാത്രമായി രാജ്യത്ത് നടപ്പിലാക്കുന്ന ആദ്യത്തെ പദ്ധതിയാണ് നോർക്ക കെയർ. കുറഞ്ഞ പ്രീമിയം നിരക്കുകളുള്ള പദ്ധതിയിലൂടെ, സംസ്ഥാനത്തെ 500 ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 16,000 ആശുപത്രികളിൽ പണരഹിത ചികിത്സ ലഭ്യമാകും. വരും വർഷങ്ങളിൽ ജിസിസി രാജ്യങ്ങളിലെ ആശുപത്രികളിലും ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കും. പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള വിഹിതം ഇപ്പോൾ 25 കോടിയിൽ നിന്ന് 150 കോടി രൂപയായി ഉയർന്നു. നടപ്പിലാക്കിയ പദ്ധതികളുടെ എണ്ണം 13 ൽ നിന്ന് 20 ആയി ഉയർത്തി. ലോക കേരള സഭയിൽ ഉന്നയിച്ച ആവശ്യങ്ങൾ നടപ്പിലാക്കുന്നതിനായി ഏഴ് സ്റ്റാൻഡിംഗ് കമ്മിറ്റികൾ രൂപീകരിച്ചു. ലോക കേരള സഭാ സെക്രട്ടേറിയറ്റ് വിലയിരുത്തുന്നു. ” മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കെ.എൻ. ബാലഗോപാൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. പ്രവാസികൾക്കായി നടപ്പിലാക്കിയ ആരോഗ്യ ഇൻഷുറൻസ് പ്രവാസി പദ്ധതിയിലൂടെ കേരളം ലോകത്ത് ഒരു പുതിയ ചരിത്രം സൃഷ്ടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

