തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതന് നെടുമങ്ങാട് സെക്കൻഡ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. രണ്ട് കേസുകളിലാണ് സുഗതന് ജാമ്യം ലഭിച്ചത്. എങ്കിലും കാപ്പ കേസ് നിലനിൽക്കുന്നതിനാൽ അദ്ദേഹത്തിന് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിയില്ല.
വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതക ശ്രമ കേസിലും . കസ്റ്റഡിയിലെടുക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചുവെന്നാരോപിച്ച രണ്ടാമത്തെ കേസിലുമാണ് സുഗതന് ജാമ്യം ലഭിച്ചത്. രണ്ട് കേസുകളിലും മജിസ്ട്രേറ്റ് കോടതി മുമ്പ് ജാമ്യം നിഷേധിച്ചിരുന്നു. എങ്കിലും രണ്ടാമതായി കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്യാൻ സുഗതന് കോടതി പ്രത്യേക അനുമതി നൽകിയിരുന്നു.
ഹൈക്കോടതിയുടെ അനുമതിയോടെ ജയിലിലായിരുന്നു അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ . രണ്ട് ക്രിമിനൽ കേസുകളിലും ജാമ്യം ലഭിച്ചത് ജുഡീഷ്യൽ തടസ്സങ്ങൾ നീക്കുന്നുണ്ടെങ്കിലും, സുഗതന്റെ കസ്റ്റഡി മോചനം കാപ്പാ കേസിനെ ആശ്രയിച്ചാകും. കാപ്പാ ഉത്തരവ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സുഗതൻ സമർപ്പിച്ച ഹർജി നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസിൽ അനുകൂലമായ വിധി വന്നാൽ മാത്രമേ അദ്ദേഹത്തിന് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിയൂ.

