കോട്ടയം: വർഗീയ പരാമർശം നടത്തിയെന്ന കേസിൽ മുൻ എംഎൽഎ പി സി ജോർജ് തിങ്കളാഴ്ച ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങി. അഭിഭാഷകൻ സിറിലും, മരുമകൾ പാർവതിയുമൊത്താണ് ജോർജ് കോടതിയിൽ എത്തിയത് . ബിജെപി പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു.
ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന്, രാവിലെ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ അദ്ദേഹത്തിന്റെ വസതിയിലെത്തി. എന്നാൽ, ആ സമയത്ത് അദ്ദേഹം വീട്ടിൽ ഉണ്ടായിരുന്നില്ല. ഞായറാഴ്ച, പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ നീക്കം നടത്തിയെങ്കിലും, കോടതിയിൽ ഹാജരാകാൻ ജോർജ് രണ്ട് ദിവസത്തെ സമയം തേടി.
ടെലിവിഷൻ ചർച്ചയ്ക്കിടെ മുസ്ലീം സമൂഹത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ചാണ് ജോർജ്ജിനെതിരെ കേസെടുത്തത്.മുസ്ലീം സമൂഹത്തെ തീവ്രവാദികളും വർഗീയവാദികളുമായി മുദ്രകുത്തി ജോർജ് പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയെന്നാണ് കേസ്. ഇന്ത്യയിലെ ഒരു മുസ്ലീമും തീവ്രവാദത്തിൽ നിന്ന് മുക്തനല്ലെന്നും പാകിസ്ഥാനിലേക്ക് കുടിയേറണമെന്ന് പി സി ജോർജ് പറഞ്ഞതായും റിപ്പോർട്ടുണ്ട്.