കൊച്ചി: ശബരിമല സ്വർണ്ണ മോഷണ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) വീണ്ടും ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ എസ്.ഐ.ടി ഓഫീസിൽ വെച്ചാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. ഇത് രണ്ടാം തവണയാണ് എസ്.ഐ.ടി പ്രശാന്തിനെ ചോദ്യം ചെയ്യുന്നത് . നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും, ചില അസൗകര്യങ്ങൾ കാരണം പ്രശാന്തിന് ഹാജരാകാൻ കഴിഞ്ഞില്ല.
സ്വർണ്ണ മോഷണത്തിൽ പ്രശാന്തിന് പ്രധാന പങ്കുണ്ടെന്ന് എസ്.ഐ.ടിക്ക് സൂചന ലഭിച്ചതായാണ് റിപ്പോർട്ട്. കോടതിയെ അറിയിക്കാതെ ദ്വാരപാലക ഫ്രെയിമുകൾ ചെന്നൈയിലേക്ക് കൊണ്ടുപോകാൻ പ്രശാന്ത് ഉൾപ്പെടെയുള്ള സംഘം ഗൂഢാലോചന നടത്തിയതായാണ് നിഗമനം. അന്നത്തെ ദേവസ്വം ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ മാറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ നിയമിച്ചുവെന്നും സ്വർണ്ണപാളികൾ എടുക്കുന്നതിന് മുമ്പ് ദേവസ്വം വിജിലൻസിനെ അറിയിച്ചിരുന്നില്ല എന്നുമാണ് റിപ്പോർട്ട്.
കഴിഞ്ഞ മാസം രഹസ്യ സ്ഥലത്ത് വെച്ച് പ്രത്യേക അന്വേഷണ സംഘം പ്രശാന്തിനെ ചോദ്യം ചെയ്തു. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തതിന്റെ തലേദിവസമായിരുന്നു ഇത്. ദ്വാരപാലക വിഗ്രഹങ്ങൾ സ്വർണ്ണം പൂശുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചാണ് തന്നോട് ചോദിച്ചതെന്നും കൃത്യമായ ഉത്തരങ്ങൾ നൽകിയെന്നും ചോദ്യം ചെയ്യലിന് ശേഷം പ്രശാന്ത് മറുപടി നൽകിയിരുന്നു. തന്റെ മൊഴി രേഖപ്പെടുത്തൽ പൂർത്തിയായെന്നും വീണ്ടും എസ്ഐടിക്ക് മുന്നിൽ ഹാജരാകേണ്ടിവരില്ലെന്നുമാണ് അന്ന് പ്രശാന്ത് പറഞ്ഞത്.

