കൊച്ചി: നടൻ ദിലീപിൻ്റെ ശബരിമല സന്ദർശനവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ ഹൈക്കോടതിയിൽ ഹാജരാക്കി. സന്നിധാനത്തെത്തിയ ദിലീപിൻ്റെ എല്ലാ സിസിടിവി ദൃശ്യങ്ങളും ഇന്നുതന്നെ പെന്‍ഡ്രൈവില്‍ ഹാജരാക്കാൻ കഴിഞ്ഞദിവസം കോടതി നിര്‍ദ്ദേശിച്ചിരുന്നു. കുട്ടികൾ അടക്കമുള്ള നിരവധി തീർഥാടകർ കാത്തു നിൽക്കുമ്പോൾ ദിലീപിന് എങ്ങനെ വിഐപി പരിഗണന ലഭിച്ചുവന്ന് കോടതി ചോദിച്ചിരുന്നു.
ശബരിമലയിൽ ആർക്കും പ്രത്യേക നൽകാൻ പാടില്ലെന്നും ഇക്കാര്യം ദേവസ്വം ബോർഡ് ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. നിലയ്ക്കലെത്തിയാൽ എല്ലാവരും സാധാരണ ഭക്തരാണെന്നും കോടതി നേരത്തെ ഓർമിപ്പിച്ചിരുന്നു. ഇതിനിടയിലാണ് നിർദേശം ലംഘിച്ച് ദിലീപ് ദർശനത്തിനെത്തിയത്.
കഴിഞ്ഞ ദിവസം സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. വിഐപി ദർശനം നിയന്ത്രിക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്തമാണെന്ന് ഹൈക്കോടതി ഓർമിപ്പിച്ചു.
വ്യാഴാഴ്ച നടയടക്കുന്നതിന് തൊട്ടുമുൻപാണ് ദിലീപ് ദർശനം നടത്തിയത്. ഹരിവരാസനം കീർത്തനം പൂർത്തിയായി നടയടച്ച ശേഷമാണ് ദിലീപ് മടങ്ങിയത്. ഈ സമയത്ത് ദര്‍ശനം തേടി കാത്തുനിന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള ഭക്തരെ തടയുകയും ചെയ്തിരുന്നു
ഹരിവരാസനം സമയത്ത് പരമാവധി ഭക്തര്‍ക്ക് ദര്‍ശനം നല്‍കാനാണ് ശ്രമിക്കേണ്ടതെന്നും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ദര്‍ശനത്തിന് മതിയായ സൗകര്യം ലഭിക്കണമെന്നും കോടതി നിർദേശിച്ചു.