തിരുവനന്തപുരം: ശബരിമല സ്വർണ്ണ മോഷണക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും അദ്ദേഹത്തിന്റെ ഭരണകാലത്ത് ഉണ്ടായിരുന്ന ബോർഡ് അംഗങ്ങളെയും പ്രതികളാക്കി പ്രത്യേക അന്വേഷണ സംഘം . 2025ലെ സ്വര്ണപ്പാളികള് കൊണ്ടുപോയതിലാണ് പ്രശാന്തിനെതിരെ തെളിവുള്ളത് .
ദ്വാരപാലക വിഗ്രഹങ്ങളിൽ സ്വർണ്ണം പൂശിയതുമായി ക്രമക്കേടുകളിലാണ് ഇവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് . 2025-ൽ നടന്നതായി ആരോപിക്കപ്പെടുന്ന സ്വർണ്ണ മോഷണം 2019-ൽ ആരംഭിച്ച ഗൂഢാലോചനയുടെ തുടർച്ചയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് എസ്ഐടിയുടെ നടപടി. വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ശബരിമല സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട് നിലവിൽ രണ്ട് കേസുകളുണ്ട്. ഒന്ന് വാതിൽ പാളികളുമായി ബന്ധപ്പെട്ട കേസും, മറ്റൊന്ന് സ്വർണ്ണം പൂശിയ ദ്വാരപാലക വിഗ്രഹങ്ങളുമായി ബന്ധപ്പെട്ടതുമാണ്. എസ്ഐടി ഇപ്പോൾ മൂന്നാമതൊരു കേസ് കൂടി രജിസ്റ്റർ ചെയ്യാൻ പദ്ധതിയിടുന്നുണ്ട് . പി.എസ്. പ്രശാന്ത്, അദ്ദേഹത്തിന്റെ കാലത്തെ ബോർഡ് അംഗങ്ങൾ എന്നിവരെ കൂടാതെ, സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി, മുൻ ശബരിമല തന്ത്രി കണ്ഠരര് രാജീവര്, തിരുവാഭരണം കമ്മീഷണർ രാജിലാൽ എന്നിവരും ഇതിൽ പ്രതികളാണ്.
കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും ആ കാലയളവിലെ ബോർഡ് അംഗങ്ങളും പ്രതികളാകുന്ന രണ്ടാമത്തെ സംഭവമാണിത്. നേരത്തെ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിനെയും അദ്ദേഹത്തിന്റെ കാലത്തെ ബോർഡ് അംഗങ്ങളെയും എസ്ഐടി പ്രതി ചേർത്തിരുന്നു. പ്രതിപ്പട്ടിക കൂടുതൽ വിപുലീകരിക്കുമെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. 2025-ൽ നടന്നതായി ആരോപിക്കപ്പെടുന്ന സ്വർണ്ണ മോഷണത്തെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട നിർണായക വിശദാംശങ്ങൾ അടങ്ങിയ റിപ്പോർട്ടും അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

