കോഴിക്കോട്: “റോഡിന്റെ ആകൃതി കണ്ടപ്പോൾ, ഭൂകമ്പമാണെന്നാണ് കരുതിയത് . ആ സമയത്ത് മറ്റൊന്നും എന്റെ മനസ്സിൽ വന്നില്ല.” കൂരിയാട് ഭാഗത്ത് നിർമ്മാണത്തിലിരിക്കുന്ന ആറ് വരി ദേശീയ പാത തകർന്നപ്പോൾ സർവീസ് റോഡിൽ കാർ ഓടിച്ചുകൊണ്ടിരുന്ന ജിജി രഘുവിന്റെ വാക്കുകളാണിത്.
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ മകൻ മികച്ച വിജയം നേടിയത് ആഘോഷിച്ച ശേഷം കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ജിജി. അപ്രതീക്ഷിതവും ഭയാനകവുമായ അപകടം നടക്കുമ്പോൾ ജിജിയും മകനും കൂരിയാടിന് സമീപം സർവീസ് റോഡിലായിരുന്നു
“റോഡ് വിണ്ടുകീറി വരുന്നുണ്ടായിരുന്നു. ഞാൻ വല്ലാതെ ഭയന്നുപോയി. എന്റെ അരികിലുണ്ടായിരുന്ന എന്റെ മകനും ഭയന്നു പോയി . കാർ നിർത്തി റിവേഴ്സ് എടുക്കാൻ ശ്രമിച്ചു, പക്ഷേ ഫലമുണ്ടായില്ല. റിയർവ്യൂ മിററിലൂടെ, ഞങ്ങളുടെ പിന്നിലുള്ള കാറിലെ യാത്രക്കാർ ഇറങ്ങിയ ശേഷം ഓടുന്നത് ഞാൻ കണ്ടു” ജിജി പറയുന്നു.
‘ മുന്നിലുള്ള കാറിന് മുകളിൽ കല്ലുകൾ വീഴുന്നുണ്ടായിരുന്നു . ഇതോടെ, ഞാൻ കാർ നിർത്തി റിവേഴ്സ് ചെയ്യാൻ ശ്രമിച്ചു. ഈ നിമിഷത്തിലാണ് ഞങ്ങളുടെ പിന്നിലുള്ള കാറിലെ യാത്രക്കാർ പുറത്തിറങ്ങി പാഞ്ഞുപോകുന്നത് കണ്ടത്. റിവേഴ്സ് പറ്റില്ലെന്ന് തോന്നി . അപ്പോഴാണ് റോഡ് പൊട്ടിപ്പോയതും എന്റെ കാറിന്റെ വലതുവശത്തെ ടയർ പതുക്കെ ആഴത്തിലേക്ക് വീഴുന്നതും കണ്ടത്. ആ സമയത്ത്, റോഡിൽ കുറച്ച് കാറുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിടെയുള്ള ആളുകൾ ഞങ്ങളോട് പുറത്തിറങ്ങി രക്ഷപ്പെടാൻ പറയുന്നുണ്ടായിരുന്നു.എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് മനസ്സിലായില്ല.
ഒരു വലിയ പാറക്കല്ല് വീണതിനെ തുടർന്ന് ഞങ്ങൾക്ക് മുന്നിൽ സഞ്ചരിച്ചിരുന്ന കാർ തകർന്നു. ഉള്ളിലുള്ളവർക്ക് പരിക്കേറ്റു, ഒരു… കുട്ടിയുടെ മുഖം രക്തത്തിൽ കുളിച്ചു.നിലവിളി കേട്ട് പോലീസ് സ്ഥലത്തെത്തി ഞങ്ങളെ രക്ഷപ്പെടുത്തി. ടയറും വലിച്ചെടുത്തു. നാട്ടുകാരും ഞങ്ങളെ വളരെയധികം സഹായിച്ചു. ‘ – ജിജി പറഞ്ഞു.

