കൊച്ചി : തിരുവനന്തപുരം വഞ്ചിയൂരിൽ റോഡ് അടച്ചുകെട്ടി സിപി എം ഏര്യാ സമ്മേളനം നടത്തിയതിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പൊതുവഴികൾ തടസപ്പെടുത്തി പരിപാടികളും മറ്റും നടത്തരുതെന്ന കോടതിയുടെ മുൻ ഉത്തരവുകൾക്ക് വിരുദ്ധമാണെന്നും കോടതിയലക്ഷ്യ നടപടി സ്വീകരിക്കണ്ടേതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ സർക്കാർ വിശദമായ സത്യവാങ്മൂലം നൽകണം.
വിഷയത്തിൽ എന്ത് നടപടിയാണ് സർക്കാർ എടുത്തതെന്ന് അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. സിപിഎം നടപടിക്കെതിരെ നൽകിയ ഹർജിയിൽ ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ അദ്ധ്യക്ഷനായ ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്.
ഹർജി പരിഗണിച്ച കോടതി, ആരൊക്കെയാണ് യോഗത്തിൽ പങ്കെടുത്തതെന്നും ആരാണ് ഇത്തരത്തിൽ അനുമതി നൽകിയതെന്നും ചോദിച്ചു. ഇത്തരം യോഗങ്ങൾക്ക് എവിടെ നിന്നുമാണ് വൈദ്യുതി കിട്ടുന്നത്. റോഡ് അടച്ച് യോഗം നടത്തിയതിൽ കേസ് എടുത്തോ എന്നും ജസ്റ്റിൻ അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചോദിച്ചു
‘കാൽനടയാത്രക്കാർക്ക് റോഡിലൂടെ നടക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. എവിടെ നിന്നാണ് ഇത്തരം യോഗങ്ങൾ നടത്താൻ അധികാരം കിട്ടുന്നത്. സർക്കാർ എന്തുകൊണ്ട് വിഷയത്തിൽ നടപടി സ്വീകരിക്കുന്നില്ല. എറണാകുളത്തടക്കം സിപിഎം സമ്മേളനങ്ങളുടെ പേരിൽ വഴിയോരങ്ങളിൽ അടക്കം രാത്രി ദീപാലങ്കാരമാണ്. ഇതിനൊക്കെ വൈദ്യുതി ലഭിക്കുന്നത് എവിടെ നിന്നാണെന്നും കോടതി ചോദിക്കുന്നു.
കഴിഞ്ഞ വ്യാഴാഴ്ച വഞ്ചിയൂരിൽ സിപിഎം വഞ്ചിയൂർ ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് റോഡ് കെട്ടിയടച്ച് ദിവസം മുഴുവൻ യാത്രക്കാരെ വലച്ച സംഭവം വലിയ ചർച്ചയായിരുന്നു. അപ്രതീക്ഷിതമായി റോഡ് അടച്ചതുമൂലം വഴിയിൽ കുടുങ്ങേണ്ടി വന്നവരിൽ സ്കൂൾ കുട്ടികളും രോഗികളും കോടതികളിൽ എത്തിപ്പെടേണ്ടവരും ഉണ്ടായിരുന്നു. വഞ്ചിയൂർ പോലീസ് സ്റ്റേഷനു തൊട്ടു മുമ്പിലായിരുന്നു സ്റ്റേജ് കെട്ടി പ്രസംഗവേദി തയ്യാറാക്കിയിരുന്നത്. സമ്മേളനത്തിനു പുറമെ നാടകവും അവിടെ നടന്നു. സംഭവത്തിൽ വിമർശനം ഉയർന്നതോടെ കണ്ടാലറിയാവുന്ന അഞ്ഞൂറു പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.