തിരുവനന്തപുരം : ക്ഷേമപെന്ഷന് തട്ടിപ്പിൽ കൂടുതല്‍ നടപടിയുമായി സര്‍ക്കാര്‍. റവന്യൂ, സര്‍വ്വേ വകുപ്പില്‍ 38 പേരെ സസ്പെന്‍ഡ് ചെയ്തു. ഇവര്‍ അനധികൃതമായി കൈപ്പറ്റിയ തുക 18 ശതമാനം പലിശയടക്കം തിരിച്ചടയ്ക്കണം.
കര്‍ശനമായ വകുപ്പുതല അച്ചടക്ക നടപടി ഇവര്‍ക്കെതിരെ സ്വീകരിക്കും. ജീവനക്കാരുടെ പേര്, കൈപ്പറ്റിയ തുക, തസ്തിക എന്നിവയടക്കം റവന്യൂ വകുപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ ലിസ്റ്റില്‍ 5,000 മുതല്‍ 50,000 രൂപ വരെ സാമൂഹ്യ പെന്‍ഷനായി കൈപ്പറ്റിയവരുണ്ട്. വിവിധ വകുപ്പുകളിലായി ഗസറ്റഡ് ഉദ്യോഗസ്ഥന് അടക്കം 1,458 ജീവനക്കാര്‍ പെന്ഷന് വാങ്ങിയെന്നാണ് ധനവകുപ്പ് കണ്ടെത്തിയത്.
ധന വകുപ്പ് നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന് നടത്തിയ പരിശോധനയിലാണ് ഗുരുതര തട്ടിപ്പ് കണ്ടെത്തിയത്. കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍, ഹയര്‍ സെക്കന്‍ഡറിയിലെ അടക്കം അധ്യാപകരും ക്ഷേമ പെന്ഷന് വാങ്ങുന്നവരുടെ പട്ടികയിലുണ്ട്. അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക പലിശ അടക്കം തിരിച്ചു പിടിക്കാനാണ് ധനവകുപ്പിന്റെ നിർദേശം.അനർഹരായവരെ കണ്ടെത്തി ഒഴിവാക്കുകയും, അർഹരായവർക്ക് മുഴുവൻ കൃത്യമായി പെൻഷൻ വിതരണം ഉറപ്പാക്കുകയും ചെയ്യുന്ന നടപടികൾ തുടരുമെന്ന് ധന വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി.