കണ്ണൂർ: കോടതിയ്ക്ക് സമീപം വച്ച് മദ്യപിച്ച ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനി , മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്കെതിരെ തലശ്ശേരി പോലീസ് കേസെടുത്തു. അബ്കാരി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
മാഹി ഇരട്ടക്കൊലപാതകക്കേസുമായി ബന്ധപ്പെട്ട് കൊടി സുനിയെ തലശ്ശേരി കോടതിയിലേക്ക് കൊണ്ടുവരുമ്പോഴായിരുന്നു സംഭവം. കോടതിക്ക് മുന്നിലുള്ള ഒരു ഹോട്ടലിന്റെ പാർക്കിംഗ് ഏരിയയിൽ, എസ്കോർട്ട് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കൊടി സുനിയടക്കം മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. മുമ്പും പലതവണ കോടതി പരിസരത്ത് സുനിയും സംഘവും മദ്യപിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് പോലീസ് നിയമോപദേശം തേടിയിരുന്നു. പ്രതികൾക്ക് എസ്കോർട്ട് ഡ്യൂട്ടിക്ക് മുതിർന്ന ഉദ്യോഗസ്ഥരെ നിയോഗിക്കാനും തീരുമാനിച്ചു.
വിവാദത്തെത്തുടർന്ന്, സുനിയുടെയും സംഘത്തിന്റെയും കോടതി നടപടികൾ കഴിഞ്ഞ ദിവസം വീഡിയോ കോൺഫറൻസ് വഴിയാണ് നടന്നത്. വിചാരണ വേളയിൽ സുനി ജയിൽ വസ്ത്രത്തിന് പകരം കാവി മുണ്ടാണ് ധരിച്ചിരുന്നതെന്ന് ആരോപണമുണ്ടായിരുന്നു. എന്നാൽ, വിചാരണ തടവുകാരനായതിനാൽ ഇതിൽ അസാധാരണമായി ഒന്നുമില്ലെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി.

