തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള വാർത്തകൾ തെറ്റാണെന്നും വേദനാജനകമാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ്. സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച അഭ്യൂഹങ്ങൾ വർദ്ധിച്ചതിന് പിന്നിൽ വ്യാജ പ്രചാരണമാണെന്ന് ദേവസ്വം ബോർഡ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.
“നന്ദഗോവിന്ദം ഭജൻസ് ഗ്രൂപ്പിന് പണം നൽകിയതായി ബോർഡ് ഓഡിറ്റ് റിപ്പോർട്ട് പറയുന്നത് വസ്തുതാപരമായി തെറ്റാണ്. ഇവന്റ് മാനേജ്മെന്റ് ഏജൻസി ദേവസ്വം ബോർഡിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിന് സമർപ്പിച്ച പ്രസ്താവനയിൽ അബദ്ധത്തിൽ സംഭവിച്ച ഒരു പിശകാണ് തെറ്റിദ്ധാരണയിലേക്ക് നയിച്ചത്. അയ്യപ്പ സംഗമം ആസൂത്രണം ചെയ്യുന്നതിന്റെ ആദ്യ ദിവസങ്ങളിൽ ഒരു ഭജന നടത്താൻ നിർദ്ദേശമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി സംഗീതജ്ഞൻ ഇഷാൻ ദേവിനെ സമീപിച്ചു.
25 ലധികം കലാകാരന്മാരും 10 ലധികം സാങ്കേതിക വിദഗ്ധരും ഉൾപ്പെടെ 35 പേർ പങ്കെടുത്ത മികച്ച സംഗീത നിശ സംഘം അവതരിപ്പിച്ചു. വിവിധ ട്രൂപ്പുകളെ ഏകോപിപ്പിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഗ്രൂപ്പിന്റെ അഞ്ച് ദിവസത്തെ താമസം, ഭക്ഷണം, റിഹേഴ്സലുകൾ എന്നിവയുടെ ചെലവ് , മുഖ്യമന്ത്രിക്ക് കിടക്ക വാങ്ങാൻ പണം ചെലവഴിച്ചതായുള്ള പരാമർശം എന്നിവ ദേവസ്വം ഓഡിറ്റ് റിപ്പോർട്ടിലോ സ്പെഷ്യൽ കമ്മീഷണർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലോ പരാമർശിച്ചിട്ടില്ലെന്നും പത്രക്കുറിപ്പിൽ പറയുന്നു.
ഹൈക്കോടതിയിൽ സ്പെഷ്യൽ കമ്മീഷണർ നൽകിയ കണക്കുകൾ ലഭ്യമായ ബില്ലുകൾ പ്രകാരമാണെന്നും എല്ലാ ബില്ലുകളും ലഭിച്ചുകഴിഞ്ഞാൽ യഥാർത്ഥ കണക്കുകൾ വ്യക്തമാകുമെന്നും ബോർഡ് പറയുന്നു. സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിൽ വസ്തുതാപരമായ പിശകുകൾ ഉണ്ടെന്നും ഓഡിറ്ററുമായി ചർച്ച ചെയ്ത് പുതിയ ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് മൂന്ന് കോടി രൂപ മാത്രമാണ് മുൻകൂർ തുക നൽകിയതെന്നും ബോർഡ് തുക തിരികെ നൽകിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു

