തിരുവനന്തപുരം: എൻഎസ്എസിനെ അനുനയിപ്പിക്കാൻ ശ്രമങ്ങൾ ആരംഭിച്ച് കോൺഗ്രസ്. കെപിസിസി നേതൃത്വം എൻഎസ്എസുമായി ചർച്ച നടത്തും.
വിശ്വാസ വിഷയത്തിൽ അവർ ഉറച്ച നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് എൻഎസ്എസിനെ ഓർമ്മിപ്പിക്കാനാണ് ശ്രമം. എൻഎസ്എസ് നേതൃത്വത്തെ വിമർശിക്കില്ലെന്നും ഈ വിഷയത്തിൽ സിപിഎം ഒളിച്ചു കളിക്കുകയാണെന്ന് പ്രചരിപ്പിക്കുന്നത് തുടരുമെന്നും കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
ഈ സർക്കാരിൽ വിശ്വാസമുണ്ടെന്ന് തുറന്നു പറഞ്ഞ ജി സുകുമാരൻ നായർ ശബരിമല വിഷയത്തിൽ സർക്കാരിനെ പിന്തുണച്ചിരുന്നു. കോൺഗ്രസിനെയും ബിജെപിയെയും കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു . എൻഎസ്എസിന് സർക്കാരിനോടുള്ള ചായ്വ് തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും എൻഎസ്എസ് നേതൃത്വവും തമ്മിലുള്ള അകൽച്ചയാണ് കോൺഗ്രസിനെ തള്ളിക്കളയാൻ കാരണമെന്ന് വിശ്വസിക്കുന്നവരുണ്ട്.
പാർലമെന്റ് തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം എൻഎസ്എസിനെ അനുനയിപ്പിക്കാൻ സർക്കാർ മുൻകൈയെടുത്തിരുന്നു . ചികിത്സയിലായിരുന്ന സുകുമാരൻ നായരെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചതും ഇതിന്റെ ഭാഗമായിരുന്നു. മന്ത്രി വാസവൻ ഉൾപ്പെടെയുള്ളവർ എൻഎസ്എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി സ്ത്രീ പ്രവേശന വിഷയത്തിൽ പുതിയ നിലപാട് സമുദായത്തെ ബോധ്യപ്പെടുത്താനും ശ്രമിച്ചു. . അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിച്ചപ്പോഴും വിശ്വാസ വിഷയത്തിൽ എൻഎസ്എസിനൊപ്പം തങ്ങളുണ്ടെന്ന് സർക്കാർ ഉറപ്പുനൽകി. എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ സംഗമത്തിൽ പങ്കെടുത്തു. സർക്കാരിന്റെ തെറ്റുകൾ തിരുത്താനുള്ള ശ്രമമായിരുന്നു അയ്യപ്പ സംഗമം എന്നാണ് എൻഎസ്എസിന്റെ അഭിപ്രായം. കോൺഗ്രസ് കള്ളക്കളികൾ കളിക്കുകയാണെന്നും സുകുമാരൻ നായർ ആരോപിച്ചിരുന്നു.

