തിരുവനന്തപുരം : വിമാനത്തിനുള്ളിൽ വെച്ച് മുഖ്യമന്ത്രിയെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസ് നിലനിൽക്കില്ലെന്ന് കേന്ദ്രസർക്കാർ . പ്രോസിക്യൂഷന് അനുമതി തേടി സിവിൽ ഏവിയേഷൻ വകുപ്പ് സമർപ്പിച്ച റിപ്പോർട്ടിന് കേന്ദ്രം അനുമതി നിഷേധിച്ചു . കേസിൽ വ്യോമയാന സുരക്ഷാ നിയമം ബാധകമല്ലെന്ന് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിനെ അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട സംഭവം 2022 ജൂൺ 13 നാണ് നടന്നത്. മുൻ എംഎൽഎ കെ എസ് ശബരിനാഥൻ ഉൾപ്പെടെ നാല് കോൺഗ്രസ് പ്രവർത്തകർ കേസിൽ പ്രതികളാണ്.
കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ 6 ഇ-7407 വിമാനത്തിൽ കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കൊല്ലാൻ ശ്രമിച്ചെന്നാണ് കേസ്. ഫർസീൻ മജീദ്, ആർ കെ നവീൻ കുമാർ, സുനിത് നാരായണൻ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. അന്നത്തെ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥനും സംഭവത്തിൽ ഉൾപ്പെട്ടിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ വിമാനത്തിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു എന്നതായിരുന്നു കുറ്റം.
മുഖ്യമന്ത്രിയെ കൊല്ലുമെന്ന് പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായി പോലീസ് റിപ്പോർട്ടിൽ പറയുന്നു. കൊലപാതക ശ്രമത്തിന് പുറമേ, സിവിൽ ഏവിയേഷൻ ആക്ടിലെ ഒരു വകുപ്പും ചുമത്തി. വിമാനത്തിലെ യാത്രക്കാരനെ അപകടപ്പെടുത്താൻ ശ്രമിക്കുക, വിമാനത്തിന് കേടുപാടുകൾ വരുത്തുക എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രത്യേക സംഘം അന്വേഷണം നടത്തി സിവിൽ ഏവിയേഷൻ ആക്ട് ഉള്ളതിനാൽ, പ്രോസിക്യൂഷൻ അനുമതിക്കായി സംസ്ഥാനം കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
കേന്ദ്രത്തിന്റെ അനുമതി ലഭിക്കാത്തതിനാൽ മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ മൂന്ന് വർഷമായി പോലീസിന് കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. അനുമതിക്കായി സംസ്ഥാനം പലതവണ കത്തയച്ചിരുന്നു. ഒടുവിൽ രണ്ടാഴ്ച മുമ്പ് കേന്ദ്രം അനുമതി നിഷേധിച്ച് മറുപടി നൽകി.

