കോഴിക്കോട്: അമീബിക് മെനിംഗോഎൻസെഫലൈറ്റിസ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 56 കാരി മരിച്ചു. മലപ്പുറം വണ്ടൂർ സ്വദേശിനിയായ ശോഭനയാണ് മരിച്ചത്. രണ്ട് കുട്ടികളടക്കം 12 പേർ ചികിത്സയിലാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ രോഗം ബാധിച്ച് അഞ്ച് പേരാണ് മരിച്ചത്. വിദേശത്ത് നിന്നുള്ള മരുന്നുകൾ ഉൾപ്പെടെ കൊണ്ടുവന്ന് രോഗികൾക്ക് നൽകുന്നുണ്ടെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.
അമീബിക് എൻസെഫലൈറ്റിസ് ബാധിച്ച് ചികിത്സയിലായിരുന്ന വയനാട് സുൽത്താൻ ബത്തേരി സ്വദേശി രതീഷ് ശനിയാഴ്ച മരണപ്പെട്ടിരുന്നു. മലപ്പുറത്ത് നിന്നുള്ള പത്ത് വയസ്സുകാരനും വ്യാഴാഴ്ച അമീബിക് എൻസെഫലൈറ്റിസ് സ്ഥിരീകരിച്ചു. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഗുരുതരാവസ്ഥയിലുള്ളവർക്ക് മറ്റ് രോഗങ്ങളുള്ളതിനാൽ ആരോഗ്യസ്ഥിതിയിൽ ആശങ്കയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു.
അമീബിക് എൻസെഫലൈറ്റിസ് ബാധിച്ച് ചികിത്സയിലായിരുന്ന മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മരിച്ചിരുന്നു . ഓമശ്ശേരി കണിയാമ്പുറം സ്വദേശികളായ അബ്ദുൾ സിദ്ദിഖ്-മൈനുന ദമ്പതികളുടെ മകൻ മുഹമ്മദ് അഹിൽ ആണ് മരിച്ചത്. രോഗപ്രതിരോധശേഷി കുറവായിരുന്ന കുഞ്ഞ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലെ വെന്റിലേറ്ററിലായിരുന്നു.
അതേസമയം, രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിൽ സങ്കീർണതകളുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. അമീബ കുടുംബത്തിൽപ്പെട്ട നീഗ്ലേരിയ ഫൗളേരി എന്ന രോഗകാരി തലച്ചോറിനെ ബാധിക്കുമ്പോൾ ഉണ്ടാകുന്ന രോഗമാണ് അമീബിക് എൻസെഫലൈറ്റിസ്. ഇതിൽ ഏറ്റവും അപകടകരമായത് ‘തലച്ചോറിനെ തിന്നുന്ന അമീബ’ എന്നറിയപ്പെടുന്ന രോഗകാരിയാണ്. ഇത് തലച്ചോറിനെ വേഗത്തിൽ നശിപ്പിക്കും. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നീന്തുകയോ മുങ്ങുകയോ ചെയ്യുന്നവരെയാണ് ഇത് സാധാരണയായി ബാധിക്കുന്നത്.

