വാഷിംഗ്ടൺ ; ഇറാന്റെ പുതിയ നിർദ്ദേശം തള്ളി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . “ചർച്ചകൾ ഇഴഞ്ഞു നീങ്ങുന്നതിനാൽ ഇറാൻ അയച്ച നിർദ്ദേശങ്ങളിൽ ഞാൻ സന്തുഷ്ടനല്ല.യുഎസ്-ഇറാൻ കരാർ എത്തുമോ എന്ന് എനിക്ക് ഉറപ്പില്ല” വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ട്രംപ് പറഞ്ഞു .
“ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളിൽ ഇറാന്റെ ഏറ്റവും പുതിയ നിർദ്ദേശത്തിൽ ഞാൻ തൃപ്തനല്ല. അവർ ഒരു കരാർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നു, പക്ഷേ ഞാൻ അതിൽ തൃപ്തനല്ല, അതിനാൽ അടുത്തതായി എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം” ഡൊണാൾഡ് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം ഇറാന്റെ നിർദ്ദേശത്തിലെ പോരായ്മകളായി താൻ കാണുന്നത് എന്താണെന്ന് ട്രംപ് വ്യക്തമാക്കിയില്ല.
ഇറാന്റെ സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ ഐആർഎൻഎയാണ് വ്യാഴാഴ്ച രാത്രി പാകിസ്ഥാനിലെ മധ്യസ്ഥർക്ക് മുന്നിൽ ചർച്ചകൾക്കുള്ള പുതിയ നിർദ്ദേശം ഇറാൻ സമർപ്പിച്ചതായി റിപ്പോർട്ട് ചെയ്തത് . ഇറാനു വേണ്ടി ചർച്ചകൾക്കുള്ള പുതിയ നിർദ്ദേശം പാകിസ്ഥാൻ അമേരിക്കയ്ക്ക് അയച്ചതായി ചില പാക് ഉദ്യോഗസ്ഥരും പറഞ്ഞിരുന്നു.
കഴിഞ്ഞയാഴ്ച പാകിസ്ഥാൻ സന്ദർശിക്കാൻ തീരുമാനിച്ചിരുന്ന ഉദ്യോഗസ്ഥർ അവരുടെ യാത്ര റദ്ദാക്കിയതിനുശേഷവും ഫോൺ സംഭാഷണങ്ങൾ തുടരുകയാണെന്ന് ട്രംപ് പറഞ്ഞു. ഇറാന്റെ നേതൃത്വത്തെയും ട്രംപ് വിമർശിച്ചു. “ഇത് വളരെ വിഘടിച്ച നേതൃത്വമാണ്. അവർ ഒരു കരാർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നു, പക്ഷേ അവരെല്ലാം പൂർണ്ണമായും ആശയക്കുഴപ്പത്തിലാണ്” അദ്ദേഹം പറഞ്ഞു.
അതേസമയം തുർക്കി, ഈജിപ്ത്, ഖത്തർ, സൗദി അറേബ്യ, ഇറാഖ്, അസർബൈജാൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ഉൾപ്പെടെയുള്ള നിരവധി വിദേശകാര്യ മന്ത്രിമാരുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ഫോണിൽ സംസാരിച്ചിരുന്നു.യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി കാജ കല്ലാസ് വെള്ളിയാഴ്ച അരാഗ്ചിയുമായി ഫോണിൽ സംസാരിച്ചു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങളെക്കുറിച്ചും ദീർഘകാല സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തതായി കല്ലാസിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. യൂറോപ്യൻ യൂണിയന്റെ ഗൾഫ് സഖ്യകക്ഷികളുമായും കല്ലാസ് ബന്ധപ്പെട്ടിട്ടുണ്ട്.
ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് പാകിസ്ഥാൻ ഉദ്യോഗസ്ഥരും പറഞ്ഞു.

