ന്യൂഡൽഹി : റിപ്പബ്ലിക് ദിനത്തിൽ രാജ്യത്ത് വലിയ ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ട് . ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഡൽഹി ഉൾപ്പെടെ രാജ്യത്തുടനീളമുള്ള പ്രധാന നഗരങ്ങളും, ക്ഷേത്രങ്ങളും തീവ്രവാദികൾ ലക്ഷ്യമിടുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ അറിയിച്ചിട്ടുണ്ട്.
ഡൽഹി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്. 26-26 എന്ന രഹസ്യനാമത്തിൽ ആക്രമണം നടത്താൻ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ പദ്ധതി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അയോധ്യയിലെ രാമക്ഷേത്രവും ജമ്മുവിലെ രഘുനാഥ ക്ഷേത്രവും തീവ്രവാദികളുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. വിവരങ്ങളെത്തുടർന്ന് സുരക്ഷാ സേനയോട് ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മുന്നറിയിപ്പിനെത്തുടർന്ന്, ഡൽഹിയിൽ സേനകൾ അതീവ ജാഗ്രതയിലാണ്. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദും പഞ്ചാബ് ആസ്ഥാനമായുള്ള ഗുണ്ടാസംഘവും ആക്രമണം നടത്തിയേക്കാമെന്നും സൂചനയുണ്ട്.
കശ്മീരി റെസിസ്റ്റൻസ് ഗ്രൂപ്പും ഫാൽക്കൺ സ്ക്വാഡും ഭീഷണി മുഴക്കുന്നുണ്ട് . റിപ്പബ്ലിക് ദിനത്തിൽ സുരക്ഷ കണക്കിലെടുത്ത് ഡൽഹിയിൽ തീവ്രവാദികളുടെ പോസ്റ്ററുകൾ ഒട്ടിച്ചിട്ടുണ്ട്. ആദ്യമായി ഈ പോസ്റ്ററുകളിൽ ഡൽഹിയിലുള്ള തീവ്രവാദിയുടെ ചിത്രവും പതിച്ചിട്ടുണ്ട്. വടക്കുകിഴക്കൻ ഡൽഹിയിലുള്ള മുഹമ്മദ് റെഹാൻ എന്ന ഭീകരന്റെ ചിത്രമാണ് പൊലീസ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
സാംഭാലിൽ അൽ ഖ്വയ്ദ മൊഡ്യൂൾ കണ്ടെത്തിയതിനെത്തുടർന്ന് മുഹമ്മദ് റെഹാൻ ഒളിവിൽ പോയിരുന്നു. ഡൽഹിയിൽ, വൻ ആക്രമണം നടത്താൻ ഭീകരർ തയ്യാറെടുക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട് . സുരക്ഷാ ഏജൻസികൾ തിരിച്ചറിഞ്ഞ ഭീകരരിൽ സയ്യിദ് മുഹമ്മദ് അർഷിയ, മുഹമ്മദ് റെഹാൻ, മുഹമ്മദ് ഷർജീൽ അക്തർ, മുഹമ്മദ് ഉമർ, അബു സുഫിയാൻ, മുഹമ്മദ് ഷാഹിദ് ഫൈസൽ എന്നിവരും ഉൾപ്പെടുന്നു.
റിപ്പബ്ലിക് ദിനത്തിനായുള്ള സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, മുഖം തിരിച്ചറിയുന്നതിനായി ഡൽഹി പോലീസ് FRS ഘടിപ്പിച്ച സ്മാർട്ട് ഗ്ലാസുകൾ ഉപയോഗിക്കും. AI-യിൽ പ്രവർത്തിക്കുന്ന ഈ ഉപകരണങ്ങൾ കുറ്റവാളികളുടെയും സംശയിക്കപ്പെടുന്നവരുടെയും പോലീസ് ഡാറ്റാബേസുമായി ബന്ധിപ്പിക്കുമെന്നും, അവരെ വേഗത്തിൽ തിരിച്ചറിയാൻ കഴിയുമെന്നും പോലീസ് പറഞ്ഞു. തിരക്കേറിയ പ്രദേശങ്ങളിൽ മുഖങ്ങൾ സ്കാൻ ചെയ്യാനും, നിമിഷങ്ങൾക്കുള്ളിൽ, കേന്ദ്ര ഡാറ്റാബേസിൽ സൂക്ഷിച്ചിരിക്കുന്ന രേഖകളുമായി അവയെ ഒത്തുനോക്കാനും ഈ സ്മാർട്ട് ഗ്ലാസുകൾക്ക് കഴിയും.

