ന്യൂദൽഹി : ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ കാനഡയിലേക്ക് പോകാൻ ഒരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി . പ്രധാനമന്ത്രിയുടെ ഈ സന്ദർശനത്തിന് മുമ്പ്, മാർക്ക് കാർണിയുടെ സർക്കാർ ഖാലിസ്ഥാനികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുകയാണ് .
ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഖാലിസ്ഥാനികളെ പിടികൂടാൻ സർക്കാർ പ്രോജക്റ്റ് പെലിക്കൻ എന്ന പേരിൽ ഓപ്പറേഷൻ നടത്തുന്നുണ്ട്. ഈ പ്രചാരണത്തിന്റെ കീഴിൽ, ഖാലിസ്ഥാൻ പിന്തുണക്കാരുമായി സംശയാസ്പദമായ ബന്ധമുള്ള ഒരു വലിയ മയക്കുമരുന്ന്, തീവ്രവാദ ശൃംഖലയെ കനേഡിയൻ പോലീസ് തകർത്തു.കാനഡയിൽ ഇതുവരെയുണ്ടായതിൽ വച്ച് ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് പോലീസ് നടത്തിയത്. 47.9 മില്യൺ ഡോളർ വിലമതിക്കുന്ന 479 കിലോഗ്രാം കൊക്കെയ്ൻ ഇതിൽ ഉൾപ്പെടുന്നു. കാനഡയിൽ താമസിക്കുന്ന ഏഴ് ഇന്ത്യൻ വംശജർ ഉൾപ്പെടെ ഒമ്പത് പേരെ അറസ്റ്റ് ചെയ്തു.
സജിത്ത് യോഗേന്ദ്രരാജ (31), മൻപ്രീത് സിംഗ് (44), ഫിലിപ്പ് ടെപ് (39), അരവിന്ദർ പൊവാർ (29), കരംജിത് സിംഗ് (36), ഗുർതേജ് സിംഗ് (36), സർതാജ് സിംഗ് (27), ശിവ് ഓംകാർ സിംഗ് (31), ഹാവോ ടോമി ഹുയിൻ (27) എന്നിവരാണ് അറസ്റ്റിലായത് .
ഈ സംഘം യുഎസിനും കാനഡയ്ക്കും ഇടയിലുള്ള വാണിജ്യ ട്രക്കിംഗ് റൂട്ടുകൾ ലഹരി കടത്താനായി ഉപയോഗിച്ചിരുന്നു. മെക്സിക്കൻ മയക്കുമരുന്ന് കാർട്ടലുകളുമായും അമേരിക്കൻ വിതരണക്കാരുമായും അവർക്ക് ബന്ധമുണ്ടായിരുന്നു. മയക്കുമരുന്ന് വ്യാപാരത്തിൽ നിന്ന് ലഭിക്കുന്ന പണം പ്രതിഷേധങ്ങൾ, റഫറണ്ടങ്ങൾ, ആയുധങ്ങൾ വാങ്ങൽ തുടങ്ങിയ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായും റിപ്പോർട്ടുണ്ട്. . മെക്സിക്കൻ കൊക്കെയ്നും അഫ്ഗാൻ ഹെറോയിനും കടത്താൻ കാനഡയിലെ ഖാലിസ്ഥാനി ഗ്രൂപ്പുകളെ ഉപയോഗിക്കുന്ന ഈ ശൃംഖലയെ പാകിസ്ഥാന്റെ ഐഎസ്ഐ പിന്തുണയ്ക്കുന്നുണ്ടെന്നും രഹസ്യാന്വേഷണ ഏജൻസികൾ സംശയിക്കുന്നു.
ഈ മാസം അവസാനം കാനഡയിലെ കനനാസ്കിസിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനിരിക്കെയാണ് ഈ നടപടി. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ക്ഷണത്തെ തുടർന്നാണ് അദ്ദേഹത്തിന്റെ സന്ദർശനം

