ഇസ്ലാമാബാദ് : കഴിഞ്ഞ ദിവസമാണ് വിഘടനവാദ തീവ്രവാദ സംഘടനയായ ബലൂച് ലിബറേഷൻ ആർമി പാകിസ്ഥാൻ സുരക്ഷാ സേനാംഗങ്ങളെ പിടികൂടിയതായി വെളിപ്പെടുത്തിയത് . എന്നാൽ അതിനു പിന്നാലെ ഇവർ തങ്ങളുടെ സൈനികരല്ലെന്ന് പറഞ്ഞ് പാകിസ്ഥാൻ സൈന്യം പ്രസ്താവനയിറക്കി . ഇപ്പോൾ തടവുകാരെ കൈമാറുന്നതിനുള്ള സമയപരിധി അവസാനിച്ചതിനെ തുടർന്ന് , തടവിലായ സൈനികരെ കാണിക്കുന്ന വീഡിയോ ബലൂച് ലിബറേഷൻ ആർമി പുറത്ത് വിട്ടു.
ഹക്കൽ എന്ന മാധ്യമ വിഭാഗത്തിലൂടെ ഗ്രൂപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ ദൃശ്യങ്ങളിൽ തടവിലാക്കപ്പെട്ട സൈനികർ തങ്ങളുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡുകളും ദേശീയ തിരിച്ചറിയൽ രേഖകളും പ്രദർശിപ്പിക്കുകയും പാക് സൈനിക നേതൃത്വത്തോട് തങ്ങളെ സഹായിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്യുന്നുണ്ട് .
“ഞങ്ങൾ അവരുടെ ഉദ്യോഗസ്ഥരല്ലെന്ന് സൈന്യത്തിന് എങ്ങനെ പറയാൻ കഴിയും? ഇത് ആരുടെ കാർഡാണ്?” യൂണിഫോമിലുള്ള ഒരാൾ കയ്യിൽ ഒരു ഐഡി കാർഡുമായി ക്യാമറയ്ക്ക് മുന്നിൽ നിന്ന് ചോദിക്കുന്നുണ്ട്.
“എന്റെ തിരിച്ചറിയൽ കാർഡ് നോക്കൂ; പാകിസ്ഥാൻ എനിക്ക് ഇത് നൽകി… ദൈവത്തിന് വേണ്ടി ഞാൻ അഭ്യർത്ഥിക്കുന്നു, എന്റെ അച്ഛൻ വികലാംഗനാണ്, വീട്ടിലെ മൂത്ത ആളാണ് ഞാൻ. ഞങ്ങൾ നിങ്ങളുടെ ഉദ്യോഗസ്ഥരല്ലെന്ന് പറഞ്ഞ് ഈ അനീതി ചെയ്യരുത്.ഞങ്ങൾ നിങ്ങളുടെ ഉദ്യോഗസ്ഥരല്ലെന്ന് പറയാൻ പോകുകയാണെങ്കിൽ എന്തിനാണ് എന്നെ റിക്രൂട്ട് ചെയ്തത്? വീഡിയോ വ്യാജമാണെന്ന് നിങ്ങൾ എന്തിനാണ് പറയുന്നത്? “ എന്നും അദ്ദേഹം ചോദിക്കുന്നു.
ഈ ആഴ്ച ആദ്യം, തടവുകാരുടെ കൈമാറ്റത്തിനായി ബലൂച് സംഘം പാകിസ്ഥാൻ സർക്കാരിന് ഏഴ് ദിവസത്തെ സമയപരിധി നൽകിയിരുന്നു. ആ കാലയളവിനുള്ളിൽ ചർച്ചകൾ നടന്നില്ലെങ്കിൽ തടവുകാരെ വധശിക്ഷയ്ക്ക് വിധേയരാക്കുമെന്നും മുന്നറിയിപ്പ് നൽകി. ഫെബ്രുവരി 22 നാണ് ഈ സമയപരിധി അവസാനിക്കുന്നത് .
“ഓപ്പറേഷൻ ഹെറോഫ്” ന്റെ രണ്ടാം ഘട്ടത്തിലാണ് ബലൂച് ആർമി പാക് സൈനികരെ പിടികൂടിയത് . ബലൂച് വംശജരാണെന്നും പ്രാദേശിക പോലീസുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയതിനെ തുടർന്ന് കുറച്ച് തടവുകാരെ ഇതിനകം വിട്ടയച്ചിട്ടുണ്ടെന്നും സംഘടന അവകാശപ്പെട്ടു.ബാക്കിയുള്ള തടവുകാർ പാകിസ്ഥാൻ സൈന്യത്തിന്റെ പതിവ് യൂണിറ്റുകളിലെ അംഗങ്ങളായിരുന്നു. അവരെ തടവിൽ പാർപ്പിക്കുകയും ബലൂച് ദേശീയ കോടതി എന്ന് വിളിക്കുന്ന സ്ഥാപനം നടപടിക്രമങ്ങൾക്ക് വിധേയമാക്കുകയും ചെയ്തു.
ഈ കാലയളവിൽ പാകിസ്ഥാൻ അധികാരികൾ തടവിൽ വച്ചിരിക്കുന്ന ബലൂച് തടവുകാരെ മോചിപ്പിച്ചാൽ പകരമായി ഈ തടവുകാരെ കൈമാറ്റം ചെയ്യാമെന്നും ബലൂച് സംഘം പറഞ്ഞു. എന്നാൽ ഇതൊക്കെ നിഷേധിച്ച പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥർ തങ്ങളുടെ ഉദ്യോഗസ്ഥരിൽ ആരെയും കാണാതായിട്ടില്ലെന്ന നിലപാടിലാണ് ഇപ്പോഴുമുള്ളത്.

