ഇസ്ലാമാബാദ്: ചെറിയ പ്രകോപനത്തിന് പോലും “നിർണ്ണായക പ്രതികരണം” ഉണ്ടാകുമെന്ന് ഇന്ത്യയെ ഭീഷണിപ്പെടുത്തി പാകിസ്ഥാൻ ആർമി ചീഫ് ഫീൽഡ് മാർഷൽ സയ്യിദ് അസിം മുനീർ . ഖൈബർ പഖ്തുൻഖ്വയിലെ അബോട്ടാബാദിലുള്ള പ്രീമിയർ പാകിസ്ഥാൻ മിലിട്ടറി അക്കാദമി കകുലിൽ നടന്ന സൈനിക കേഡറ്റുകളുടെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുനീർ.
“ആണവവൽക്കരിക്കപ്പെട്ട അന്തരീക്ഷത്തിൽ യുദ്ധത്തിന് ഇടമില്ലെന്ന് ഞാൻ ഇന്ത്യയുടെ സൈനിക നേതൃത്വത്തെ ഉപദേശിക്കുകയും കർശനമായി മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. ഞങ്ങൾ ഒരിക്കലും ഭയപ്പെടില്ല, വാചാടോപത്താൽ നിർബന്ധിക്കപ്പെടില്ല, ചെറിയ പ്രകോപനങ്ങൾക്ക് പോലും യാതൊരു മടിയും കൂടാതെ നിർണ്ണായകമായി പ്രതികരിക്കും,” അസിം മുനീർ പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമീപകാല സൈനിക സംഘർഷത്തെ പരാമർശിച്ചുകൊണ്ട്, തന്റെ രാജ്യത്തിന്റെ സായുധ സേന എല്ലാ ഭീഷണികളെയും നിർവീര്യമാക്കി, അതിശയകരമായ പ്രൊഫഷണലിസവും, ദൂരവ്യാപകമായ കഴിവുകളും പ്രകടിപ്പിച്ചുവെന്നും , എതിരാളിക്കെതിരെ വിജയിച്ചു എന്നുമൊക്കെയാണ് അസിം മുനീറിന്റെ അവകാശവാദം .
പാകിസ്ഥാനെ അസ്ഥിരപ്പെടുത്താൻ ഇന്ത്യ തീവ്രവാദത്തെ ആയുധമായി ഉപയോഗിക്കുന്നു . ഒരു തീവ്രവാദികൾക്കും പാകിസ്ഥാനെ ഉപദ്രവിക്കാൻ കഴിയില്ല. പാകിസ്ഥാനെ തകർക്കാൻ ശ്രമിക്കുന്ന എല്ലാ ശക്തികളെയും പൊടിച്ചു കളയും . പാകിസ്ഥാൻ സമാധാനപ്രിയരായ രാജ്യമാണ്. ഇന്ന് യുഎസ്, ചൈന എന്നിവയുൾപ്പെടെയുള്ള പ്രധാന ശക്തികളുമായി ശക്തമായ ബന്ധം ആസ്വദിക്കുന്നുണ്ടെന്നും “ അസിം മുനീർ പറഞ്ഞു.
ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ആക്രമണത്തിൽ 26 സാധാരണക്കാർ കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് പാകിസ്ഥാനിലെയും പാകിസ്ഥാൻ അധിനിവേശ കശ്മീരിലെയും ഭീകര അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ മെയ് 7-ന് ഓപ്പറേഷൻ സിന്ദൂർ നടത്തിയത്.രണ്ട് സൈന്യങ്ങളുടെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) തമ്മിലുള്ള നേരിട്ടുള്ള ചർച്ചകളെത്തുടർന്ന്, നാല് ദിവസത്തെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് ശേഷം സംഘർഷം അവസാനിപ്പിക്കാൻ മെയ് 10-ന് ഇന്ത്യയും പാകിസ്ഥാനും ധാരണയിലെത്തിയിരുന്നു.

