ബെംഗളൂരു : രണ്ട് വർഷമായി ശമ്പളം നൽകാത്തതിൽ മനം നൊന്ത് കർണാടകയിൽ സർക്കാർ ജീവനക്കാരൻ ജീവനൊടുക്കി. 2016 മുതൽ ഹൊങ്കനുരു ഗ്രാമപഞ്ചായത്തിൽ ജോലി ചെയ്യുകയായിരുന്ന ചിക്കൂസ നായകയാണ് മരിച്ചത്. ചാമരാജനഗർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ വച്ചായിരുന്നു ആത്മഹത്യ . കഴിഞ്ഞ 27 മാസമായി ശമ്പളം നൽകുന്നില്ലെന്നും പ്രാദേശിക ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചുവെന്നും സൂചിപ്പിക്കുന്ന ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
തന്റെ കുടിശ്ശികയുള്ള ശമ്പളം തന്ന് തീർക്കാൻ പലതവണ ആവശ്യപ്പെട്ടിട്ടും അനാരോഗ്യം കാരണം രാജി സമർപ്പിച്ചിട്ടും ഉദ്യോഗസ്ഥർ പ്രതികരിച്ചില്ലെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. “ഞാൻ 2016 മുതൽ വാട്ടർമാനായി ജോലി ചെയ്യുന്നു. എന്റെ 27 മാസത്തെ കുടിശ്ശിക ശമ്പളം നൽകാൻ ഞാൻ പഞ്ചായത്ത് വികസന ഓഫീസറോടും (പിഡിഒ) ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനോടും അഭ്യർത്ഥിച്ചു, പക്ഷേ അവർ എന്നെ അവഗണിച്ചു. ഞാൻ ജില്ലാ പഞ്ചായത്ത് സിഇഒയെ സമീപിച്ചു, പക്ഷേ ഒന്നും നടന്നില്ല.
ഞാൻ അവധി ചോദിച്ചാൽ, അവധിയെടുക്കുന്നതിന് മുമ്പ് പകരം ആളെ കണ്ടെത്താൻ അവർ എന്നോട് പറയും. രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ അവർ എന്നെ ഓഫീസിൽ തന്നെ നിർത്തിച്ചു. പിഡിഒയുടെയും മോഹൻ കുമാറിന്റെയും പീഡനം കാരണം ഞാൻ എന്റെ ജീവിതം അവസാനിപ്പിക്കുകയാണ് – ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
സംഭവത്തെത്തുടർന്ന്, പിഡിഒ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ഭർത്താവ് എന്നിവർക്കെതിരെ എസ്സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.ജില്ലാ പഞ്ചായത്ത് സിഇഒ രാമേ ഗൗഡയെ സസ്പെൻഡ് ചെയ്തു.

