ചെന്നൈ : നാഗലാൻഡ് ഗവർണർ എൽ ഗണേശൻ അന്തരിച്ചു. 80 വയസ്സായിരുന്നു . ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വൈകിട്ടോടെയായിരുന്നു അന്ത്യം. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ഒരാഴ്ചയായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
ഈ മാസം എട്ടിന് ടിനഗറിലെ വീട്ടിൽ വച്ച് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിൽ പ്രവേശിപ്പിച്ചത്.
ചികിത്സയിൽ ആയിരുന്നെങ്കിലും ആരോഗ്യനിലയിൽ ഭേദമുണ്ടായിരുന്നില്ല.
ബിജെപിയിലെ മുതിർന്ന പ്രവർത്തകനും ആർഎസ്എസിലെ സജീവ സാന്നിധ്യവുമായിരുന്നു ഗണേശൻ. ബിജെപി ദേശീയ വൈസ് പ്രസിഡന്റായും, തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് ആയും അദ്ദേഹം പ്രവർത്തിച്ചിരുന്നു. തമിഴ്നാട്ടിൽ പാർട്ടിയെ ശക്തമാക്കുന്നതിൽ അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചിരുന്നു. കൂടാതെ കേരളത്തിന്റെ ചുമതലയും വഹിച്ചിരുന്നു.
മധ്യപ്രദേശിൽ നിന്ന് രാജ്യസഭ എംപിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
2021 മുതൽ 2023 വരെ മണിപ്പൂർ ഗവർണറായിരുന്നു. 2023 ഫെബ്രുവരിയിലാണ് നാഗാലൻഡ് ഗവർണറായി ചുമതലയേറ്റത്.

