റായ്പൂർ: നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ചുമത്തി ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി. തലശ്ശേരി ഉദയഗിരി ഇടവകയിലെ സിസ്റ്റർ വന്ദന ഫ്രാൻസിസിന്റെയും അങ്കമാലി എളവൂർ ഇടവകയിലെ സിസ്റ്റർ പ്രീതി മേരിയുടെയും ജാമ്യാപേക്ഷയാണ് തള്ളിയത് . രണ്ട് കന്യാസ്ത്രീകളും ദുർഗിലെ സെൻട്രൽ ജയിലിലാണ് . ജാമ്യാപേക്ഷ ഇനി സെഷൻസ് കോടതി പരിഗണിക്കും. കന്യാസ്ത്രീകളുടെ അറസ്റ്റ് ഞായറാഴ്ച രേഖപ്പെടുത്തിയിരുന്നു.
അതേസമയം, കന്യാസ്ത്രീകളെ കാണാൻ എത്തിയ ഇടതുപക്ഷ നേതാക്കളെ പോലീസ് തടഞ്ഞു. ഉച്ചകഴിഞ്ഞ് 3 മണിക്ക് ശേഷം അനുമതി നൽകാൻ കഴിയില്ലെന്ന് പോലീസ് അറിയിച്ചു. തുടർന്ന് ദുർഗ് ജയിലിന് മുന്നിൽ നേതാക്കൾ പോലീസുമായി വാക്കുതർക്കമുണ്ടായി. കുറഞ്ഞത് എംപിമാർക്കെങ്കിലും അനുമതി നൽകണമെന്ന് സംഘം ആവശ്യപ്പെട്ടു. എന്നാൽ അതും പൊലീസ് നിഷേധിച്ചു.
ദുർഗ് റെയിൽവേ സ്റ്റേഷനിൽ വെള്ളിയാഴ്ചയാണ് സംഭവം. പ്രദേശത്തെ ഒരു കൂട്ടം ആളുകളുടെ പരാതിയിലാണ് പോലീസ് നടപടി സ്വീകരിച്ചത് . ആഗ്രയിലെ ഫാത്തിമ ആശുപത്രിയിൽ ജോലി ചെയ്യുന്ന കന്യാസ്ത്രീകൾ വീട്ടുജോലിക്കായി മൂന്ന് പെൺകുട്ടികളെ കൊണ്ടുപോകാൻ ദുർഗ് റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. പെൺകുട്ടികൾ ഇവിടെ കന്യാസ്ത്രീകൾക്കായി കാത്തിരിക്കുകയായിരുന്നു. അതേസമയം, ടിടിഇ എത്തി ടിക്കറ്റ് ചോദിച്ചു, പക്ഷേ പെൺകുട്ടികളുടെ കൈവശം പ്ലാറ്റ്ഫോം ടിക്കറ്റ് ഉണ്ടായിരുന്നില്ല. കാര്യം അന്വേഷിച്ചപ്പോൾ, കന്യാസ്ത്രീകൾ തങ്ങളെ കൊണ്ടുപോകാൻ വരുന്നുണ്ടെന്ന് പെൺകുട്ടികൾ പറഞ്ഞു. എന്നാൽ , ടിടിഇ ഇത് വിശ്വസിച്ചില്ല, പ്രാദേശിക പ്രവർത്തകരെ വിവരം അറിയിച്ചു.
നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും നടക്കുന്നുണ്ടെന്ന് ആരോപിച്ച് ഇതിനിടെ ആളുകളും എത്തി . ഇത് റെയിൽവേ സ്റ്റേഷനിൽ വലിയ പ്രതിഷേധത്തിന് കാരണമായി. തങ്ങൾ സ്വന്തമായി വന്നതാണെന്നും ആശുപത്രിയിൽ ജോലിക്ക് പോകുകയാണെന്നും പെൺകുട്ടികൾ പറഞ്ഞിരുന്നു. പെൺകുട്ടികൾ അവരുടെ മാതാപിതാക്കളുടെ സമ്മതപത്രവും തിരിച്ചറിയൽ രേഖകളും ആളുകളെ കാണിച്ചു. എങ്കിലും, കൂടുതൽ അന്വേഷണത്തിനായി കന്യാസ്ത്രീകളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പെൺകുട്ടികളുടെ സംരക്ഷണം വനിതാ ക്ഷേമ സംരക്ഷണ സമിതി ഏറ്റെടുത്തിട്ടുണ്ട്.

