മധുര : വർഷങ്ങൾ നീണ്ട നിഗൂഢതയ്ക്ക് ശേഷം, സ്വയം പ്രഖ്യാപിത ആൾദൈവം സ്വാമി നിത്യാനന്ദയുടെ ‘കൈലാസ’ത്തിന്റെ സ്ഥാനം കോടതിയിൽ വെളിപ്പെടുത്തി .
തിരുവണ്ണാമല മഠത്തിൽ നിന്ന് സ്വാമി നിത്യാനന്ദയെ വിലക്കിയതിനെതിരെയുള്ള അപ്പീൽ പരിഗണിക്കുന്നതിനിടെയാണ് സ്വയം പ്രഖ്യാപിത ആൾദൈവം നിത്യാനന്ദ എവിടെയാണെന്നതിനെക്കുറിച്ചുള്ള അത്ഭുതകരമായ വിവരങ്ങൾ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിനു മുന്നിൽ നിത്യാനന്ദയുടെ ശിഷ്യനായ അരചന തിരുമല വെളിപ്പെടുത്തിയത്.
ബലാത്സംഗ കുറ്റത്തിന് ഇന്ത്യയിൽ നിന്ന് പലായനം ചെയ്ത സ്വാമി നിത്യാനന്ദ നിലവിൽ ഓസ്ട്രേലിയയ്ക്ക് സമീപമുള്ള “യുഎസ്കെ” എന്ന സ്വയം പ്രഖ്യാപിത രാജ്യത്താണ് താമസിക്കുന്നതെന്ന് അരചന തിരുമല കോടതിയെ അറിയിച്ചു . കൈലാസത്തിന്റെ സ്ഥാനത്തെക്കുറിച്ച് ഇതുവരെ ധാരാളം ചർച്ചകൾ നടന്നിട്ടുണ്ട്.
അധിനം മഠത്തിൽ നിന്ന് സ്വാമി നിത്യാനന്ദയെ വിലക്കിയ സിംഗിൾ ജഡ്ജി ഉത്തരവിനെതിരായ അപ്പീൽ പരിഗണിക്കുന്നതിനിടെ, ജസ്റ്റിസുമാരായ എസ്.എം. സുബ്രഹ്മണ്യം, മരിയ ക്ലെറ്റ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് , നിത്യാനന്ദയുടെ കൈലാസത്തെ പറ്റി ചോദ്യങ്ങൾ ഉന്നയിച്ചത് . “ഹർജിക്കാരൻ എവിടെയാണ്? ഈ കൈലാസം എവിടെയാണ്?” തുടങ്ങിയ ചോദ്യങ്ങളാണ് ഡിവിഷൻ ബെഞ്ച് ഉന്നയിച്ചത് . തുടർന്നാണ് യുഎൻ അംഗീകാരത്തോടെ ഓസ്ട്രേലിയയ്ക്ക് സമീപം ഒരു “യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ്” (യുഎസ്കെ) സ്ഥാപിച്ചിട്ടുണ്ടെന്ന് അരചന തിരുമല അവകാശപ്പെട്ടത്.
മറ്റൊരു ലോകത്തിന്മേൽ പരമാധികാരം അവകാശപ്പെടുന്ന അപേക്ഷകരെ കൈകാര്യം ചെയ്യുന്നതിന്റെ അധികാരപരിധിയിലെ സങ്കീർണ്ണതകളെക്കുറിച്ച് കോടതി സംശയം പ്രകടിപ്പിച്ചു. 2019 മുതൽ ഇന്ത്യയിൽ ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, വഞ്ചന എന്നീ കേസുകളിൽ പ്രതിയായ നിത്യാനന്ദ വിചിത്രമായ പ്രസ്താവനകളിലൂടെ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് പലായനം ചെയ്ത ശേഷം, 2020 ൽ “കൈലാസ്” രാഷ്ട്രം രൂപീകരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇക്വഡോറിന് സമീപം ദ്വീപുകൾ വാങ്ങിയതായും അദ്ദേഹത്തിനെതിരെ ആരോപണം ഉയർന്നിരുന്നു.

